വിവാദ പരാമർശം; ഗുരുവായൂർ മണ്ഡലം ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്
തൃശൂർ: കേരള നിയമസഭാ പൊതു തെരഞ്ഞെടുപ്പ് 2026ലെ പെരുമാറ്റച്ചട്ട പ്രകാരം, വിവാദ പരാമർശം നടത്തിയ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും നിയുക്ത ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ വന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാകലക്ടർ നടപടിയെടുത്തു.
ജനപ്രാതിനിധ്യ നിയമം,1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്.
പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം, “ വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് “ എന്ന , മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി..
തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആറിട്ട് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത് വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ബി. ഗോപാലകൃഷ്ണന്റെ പരാമർശം.അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഒരു ഹിന്ദു എംഎൽഎ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. മലപ്പുറം ജില്ലയെ കുറിച്ചും ബി. ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയിരുന്നു. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളിൽ ഒഴികെ മറ്റൊരു സ്ഥലത്തും ഹൈന്ദവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ കാണാനില്ലെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."