'ബ്രിട്ടൻ സുരക്ഷിതമാണ്, ആശങ്ക വേണ്ട'; ഇറാന്റെ മിസൈൽ പ്രഹരശേഷിയെക്കുറിച്ചുള്ള ഇസ്റാഈൽ വാദം തള്ളി സ്റ്റീവ് റീഡ്
ലണ്ടൻ: ഇറാന്റെ മിസൈലുകൾക്ക് ലണ്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ നഗരങ്ങളെ തകർക്കാൻ ശേഷിയുണ്ടെന്ന ഇസ്റാഈലിന്റെ അവകാശവാദം തള്ളി ബ്രിട്ടൻ. തങ്ങളുടെ രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ ബ്രിട്ടൻ പൂർണ്ണ സജ്ജമാണെന്നും ഇസ്റാഈൽ ഉന്നയിക്കുന്ന തരത്തിലുള്ള ഭീഷണി നിലവിലില്ലെന്നും ബ്രിട്ടീഷ് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് വ്യക്തമാക്കി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബ്രിട്ടന്റെ നിലപാട് അറിയിച്ചത്.
വിവാദത്തിന് ആധാരമായ ഡീഗോ ഗാർഷ്യ ആക്രമണം
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലുള്ള യുഎസ്-യുകെ സംയുക്ത സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ തർക്കം ഉടലെടുത്തത്. ഇറാനിൽ നിന്ന് ഏകദേശം 3800 കിലോമീറ്റർ അകലെയുള്ള ഈ താവളത്തിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായി സ്റ്റീവ് റീഡ് സ്ഥിരീകരിച്ചു. ഇതിൽ ഒന്ന് ലക്ഷ്യസ്ഥാനത്തെത്തും മുൻപേ തകർന്നു വീഴുകയും രണ്ടാമത്തേത് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയും ചെയ്തു. എന്നാൽ, ഈ മിസൈലുകൾ ബ്രിട്ടീഷ് വൻകരയെ ലക്ഷ്യം വെക്കാൻ പ്രാപ്തമാണെന്നതിന് തെളിവുകളില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്റാഈലിന്റെ മുന്നറിയിപ്പും ബ്രിട്ടന്റെ മറുപടിയും
ഇറാന്റെ പക്കൽ 4000 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന മിസൈലുകളുണ്ടെന്നും ലണ്ടൻ, പാരിസ്, ബെർലിൻ തുടങ്ങിയ നഗരങ്ങൾ ഇപ്പോൾ ഇറാന്റെ പരിധിക്കുള്ളിലാണെന്നുമാണ് ഇസ്റാഈൽ ഡിഫൻസ് ഫോഴ്സ് (IDF) അവകാശപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇതേ മുന്നറിയിപ്പ് ആവർത്തിച്ചിരുന്നു. എന്നാൽ, ഇത്തരം വാദങ്ങളെ സാധൂകരിക്കുന്ന റിപ്പോർട്ടുകൾ ലഭ്യമല്ലെന്നാണ് സ്റ്റീവ് റീഡ് വ്യക്തമാക്കിയത്.
ഇറാന്റെ നിലപാട്
തങ്ങളുടെ മിസൈലുകളുടെ ദൂരപരിധി ലോകസമാധാനം മുൻനിർത്തി 2000 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. ഈ പരിധി ലണ്ടനിലോ ഡീഗോ ഗാർഷ്യയിലോ എത്താൻ പര്യാപ്തമല്ല. എന്നാൽ, ഡീഗോ ഗാർഷ്യയിലെ ആക്രമണത്തോടെ ഇറാന്റെ മിസൈൽ ശേഷി വെളിപ്പെട്ടുവെന്നാണ് ഇസ്റാഈൽ ലോകരാജ്യങ്ങളോട് പറയുന്നത്.ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം ഒരുക്കമാണെന്നും സ്റ്റീവ് റീഡ് ആവർത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."