പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പരീക്ഷാക്രമക്കേടില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിന് പിന്നാലെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പകരം നരേഷ് പാലിനെ നിയമിച്ചു.
വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിയായി കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.കെ അനില്‍കുമാറിനെ നിയമിച്ചു. മുന്‍ സെക്രട്ടറി വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.
അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാവുകയാണ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലേക്ക് നീങ്ങിയ ബസ് പൊലീസ് ബാരിക്കേഡുകൾ വെച്ച് തടസ്സം സൃഷ്ടിച്ചത് സംഘർഷാന്തരീക്ഷം രൂപപ്പെടുത്തിയിട്ടുണ്ട്. മൂന്നു ബസുകളിലായാണ് പ്രതിപക്ഷ എം.പിമാർ ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ടത്.
പ്രതിഷേധത്തെ തുടർന്ന് ആദ്യം പൊലീസ് ബസ് കടത്തിവിട്ടു. കോൺഗ്രസിന്റെയും ഇന്ത്യാസഖ്യത്തിലേയും പ്രതിപക്ഷ എം.പിമാർ ഗാന്ധിസ്മൃതിയിലേക്ക് പുറപ്പെടുകയും ചെയ്തു. പിന്നാലെ എം.പിമാരുടെ ബസ് പൊലീസ് വീണ്ടും ബാരിക്കേഡ് വച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. വലിയ ജനക്കൂട്ടം പ്രദേശത്തേക്ക് എത്തുന്നുമുണ്ട്.
പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. രാഹുൽ ഗാന്ധിയുടെ വസതിയിൽനിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതി വരെ അഞ്ചിടത്താണ് പൊലീസ് എം.പിമാരുടെ ബസ് തടഞ്ഞത്. സ്ഥലത്ത് ദ്രുതകർമ സേനയെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ഗാന്ധിസ്മൃതി 5 മണിക്ക് അടച്ചെന്നും നേതാക്കളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്നുമാണ് ഡൽഹി പൊലീസിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."