സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"
ന്യൂഡൽഹി: ജന്തര്‍ മന്തറില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടും നെറ്റ് പരീക്ഷാ സംവിധാനത്തിലെ അപാകതകൾക്കെതിരെയും സമരംചെയ്യുന്ന വിദ്യാർഥികളുടെ ആശങ്കകൾ ന്യായമാണെന്നും അവ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുരളി മനോഹർ ജോഷി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ദിവസങ്ങളായി ഡൽഹിയിലെ തെരുവുകളിൽ കഴിയുന്നത് വേദനാജനകമാണെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
"രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവവിദ്യാർഥികൾ ദിവസങ്ങളോളം ന്യൂഡൽഹിയിലെ തെരുവുകളിൽ തടിച്ചുകൂടുന്നത് കാണുന്നത് വേദനാജനകമാണ്. പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും ഉത്കണ്ഠകളും ന്യായമാണ്; സഹാനുഭൂതിയോടെയും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താനുള്ള ആഗ്രഹത്തോടെയുമാണ് അതിനെ കൈകാര്യം ചെയ്യേണ്ടത്. ഇതൊരു കേവല ക്രമസമാധാന പ്രശ്നമായി മാത്രം കണ്ട് ശക്തിപ്രയോഗത്തിലൂടെ നേരിടില്ലെന്ന് ഞാൻ ആത്മാർത്ഥമായി പ്രത്യാശിക്കുന്നു. കൊച്ചുപെൺകുട്ടികൾ പോലും ക്രൂരമായി കൈകാര്യം ചെയ്യപ്പെടുന്നത് കാണുന്നത് വളരെ വേദനാജനകമാണ്. ഇത്തരം ശക്തിപ്രയോഗങ്ങൾ ഇന്ത്യൻ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ 'വികസിത് ഭാരതം' എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് അകറ്റാൻ മാത്രമേ ഉപകരിക്കൂ"- അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."