ജി. സുധാകരനെ താൻ 'ചെറ്റ' എന്നു വിളിച്ചില്ല; 'ചെറ്റത്തരം' എന്നുമുതലാണ് അസഭ്യമായത് : മുഖ്യമന്ത്രി
കട്ടപ്പന (ഇടുക്കി): 'ചെറ്റത്തരം' എന്ന വാക്ക് എന്നാണ് ഇത്രമാത്രം അസഭ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരനെ 'ചെറ്റ' എന്നു വിളിച്ചെന്ന ആരോപണത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജി. സുധാകരനെ 'ചെറ്റ' എന്ന് താൻ വിളിച്ചിട്ടില്ല. അദ്ദേഹം കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരമാണ് എന്നാണ് പറഞ്ഞത്. 'ചെറ്റത്തരം' എന്ന വാക്ക് ഇത്രമാത്രം അൺപാർലമെന്ററി ആയി മാറിയത് എന്നുമുതലാണെന്ന് തനിക്ക് മനസിലാകുന്നില്ല.
ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവർ അല്ല ഞങ്ങൾ എന്ന് ദശാബ്ദങ്ങളായി ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്ന വാചകമാണ്. സാധാരണ പറയുന്നതല്ലേ. നിങ്ങളും പലവട്ടം അതു കേട്ടിട്ടുണ്ടാകും. 'ചെറ്റത്തരം' കാണിച്ചാൽ 'ചെറ്റത്തരം' എന്ന് പറയില്ലേ. അതിന്റെ അർഥം അയാളെ ചെറ്റ എന്ന് വിളിച്ചു എന്നാണോ. അയാളുടെ പേര് മാറ്റി വിളിച്ചു എന്നാണോ. നിലപാടുകളുടെ വഞ്ചനയല്ലേ കാണിച്ചത്. വഞ്ചകൻ, വർഗ വഞ്ചകൻ എന്നു പറയുമ്പോൾ എന്താണ് അതിന്റെ അർഥം. നിലപാടുകളുടെ ഭാഗമായി പറയുന്നതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പൊതുയോഗത്തിൽ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ സംഭവത്തിൽ തനിക്ക് സമനില തെറ്റിയെന്ന കെ.സി. വേണുഗോപാലിന്റെ പരാമർശത്തിന് സമനില തെറ്റുന്നത് ആർക്കാണെന്ന് നല്ലോണം
കണ്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ട്. ചോദ്യം ചോദിക്കാൻ അതു പത്രസമ്മേളനമല്ലല്ലോ, പൊതുയോഗമല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. പൊതുയോഗത്തിന് അതിന്റെതായ മര്യാദയുണ്ട്. പൊതുയോഗത്തിൽ പ്രസംഗിക്കുന്നവർ പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തവർ അത് കേൾക്കേണ്ട. അതല്ലേ രീതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പാലക്കാട് ഡീൽ ആണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വിചിത്രമാണ്. എന്ത് അസംബന്ധവും എഴുന്നള്ളിക്കാൻ ഒരു പ്രയാസവുമില്ല. പച്ചയായി ആർ.എസ്.എസുമായി പണ്ടേ കൂട്ടുകൂടുന്നവരാണ് കോൺഗ്രസ്. പട്ടാമ്പിയിൽ ഇ.എം.എസ് മത്സരിക്കുമ്പോൾ ആർ.എസ്.എസ് പ്രമുഖൻ പറന്ന് ഇറങ്ങിയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."