ഒരു നിമിഷം ശ്രദ്ധിച്ചിരുന്നെങ്കിൽ, രാജീവ്.............
1991 മെയ് ആദ്യ ആഴ്ചയിലാണെന്നാണ് ഓർമ. അന്നാണ് രാജീവ് ഗാന്ധിയെ അവസാനമായി കാണുന്നത്- ശ്രീപെരുമ്പത്തൂരിലെ സ്‌ഫോടനത്തിനു രണ്ടാഴ്ചമുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച്. ആ വർഷത്തെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി ഇന്ത്യ ഒട്ടുക്കും പറന്നുനടക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പും അതോടൊപ്പം ഉണ്ടായിരുന്നു. ആ ദിവസങ്ങളിലൊന്നിൽ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായി കന്യാകുമാരി വഴി നാഗർകോവിലിലൂടെ തിരുവനന്തപുരത്തെത്തി, ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിക്കു മടങ്ങാനായിരുന്നു രാജീവിന്റെ പരിപാടി. രാത്രി ഒമ്പതര മണിയോടെ തിരുവനന്തപുരം വിമാനത്തിലെത്തുമെന്നാണ്, കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് അറിഞ്ഞത്. ഞങ്ങൾ, ഏഴെട്ട് പത്രലേഖകർ വിമാനത്താവളത്തിലെത്തി. ടി.വി ചാനലുകൾ ഒന്നും ഇല്ലാത്തതിനാൽ ദൃശ്യമാധ്യമ പ്രവർത്തകരുടെ ഇരച്ചുകയറ്റം ഇല്ലാത്ത കാലം.
വിമാനത്താവളത്തിലെ സുരക്ഷാസംവിധാനം ഇന്നത്തെ പോലെ ശക്തമായിരുന്നില്ല. വി.ഐ.പികൾ വരുമ്പോൾ പത്രലേഖകർ ലോബിയിൽ ചെന്നുകാണുകയാണ് പതിവ്. ലോബിയിൽ വരാത്ത പ്രമുഖരെ ടർമാക്ക് (വിമാനത്തിന് തൊട്ടടുത്ത്) വരെ ചെന്നാണ് കണ്ടിരുന്നത്. അക്കാലത്ത് എണ്ണത്തിൽ കുറവായ പത്രലേഖകരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാറില്ല. ശക്തമായ പരസ്പര വിശ്വാസം ഇരുവർക്കുമിടയിൽ നിലനിന്നിരുന്നു. കേന്ദ്ര / സംസ്ഥാന മന്ത്രിമാർ വരികയോ പോവുകയോ ചെയ്യുമ്പോൾ ഞങ്ങൾ, തീർച്ചയായും വിമാനത്താവളത്തിൽ എത്തിയിരിക്കും. അവിടെ വളഞ്ഞുനിന്ന് ചോദ്യങ്ങൾ ചോദിച്ചേ വിട്ടയച്ചിരുന്നുള്ളൂ. ഈ രീതിക്ക് മാറ്റമുണ്ടാകുന്നത്, രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷമാണ്.
രാജീവ്ഗാന്ധി, തിരുവനന്തപുരം വിമാനത്താവളം വഴി ഡൽഹിക്ക് പോകുന്നു എന്നറിഞ്ഞ ഉടൻ, ഞങ്ങൾ കുറച്ചു പത്രലേഖകർ വിമാനത്താവളത്തിലെത്തി. സ്വന്തമായി വാഹനമുപയോഗിക്കാത്ത ടൈംസ് ഓഫ് ഇന്ത്യാ ലേഖകൻ വി.ആർ മണി എന്നോടൊപ്പം ഇരുചക്ര വാഹനത്തിന്റെ പിറകിൽ കയറിയാണ് വന്നത്. മണി ഇപ്പോൾ ജീവിച്ചിരിപ്പില്ല.
പതിവിനു വിപരീതമായി വിമാനത്താവളത്തിൽ ലോബിക്കരികിൽ പത്രലേഖകർക്ക് പൊലിസ് കമ്മിഷണർ പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. അവിടെനിന്ന് യഥേഷ്ടം ഇറങ്ങിപ്പോകാതിരിക്കാൻ മുൻവശം പൂച്ചെടികളാൽ അലങ്കാര തടസം സൃഷ്ടിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ കാർ നേരിട്ട് ടർമാക്കിൽ വരുമെന്നും അവിടെനിന്ന് നേരെ വിമാനത്തിൽ കയറിപ്പോകുമെന്നും അറിയാവുന്ന ഞങ്ങൾ ആ ഇരിപ്പിടങ്ങളിലേക്ക് പോകാതെ അവിടവിടെ ചുറ്റിത്തിരിഞ്ഞുനിന്നു.
രാജീവ് ഒമ്പതുമണിക്ക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വഴിയിലെ പുരുഷാരത്തെ അഭിവാദ്യം ചെയ്തു വരുന്നതിനാൽ സമയത്തിന് എത്തിയില്ല. അതിനിടെ പ്രതിപക്ഷ നേതാവ് കെ. കരുണാകരനും വിമാനത്താവളത്തിൽ എത്തി. രാജീവിന്റെ പ്രത്യേകവിമാനത്തിൽ അദ്ദേഹവും ഡൽഹിക്ക് പോവുകയാണ്. പത്രലേഖകരോട് സംസാരിച്ചശേഷം വിമാനത്തിൽ കയറാൻ ശ്രമിച്ച കരുണാകരനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. വിശിഷ്ടാതിഥി കയറിയശേഷമേ മറ്റാർക്കും അകത്തു കടക്കാൻ പ്രൊട്ടോകോൾ അനുവദിച്ചിരുന്നുള്ളു. തുടർന്ന് കരുണാകാരനും ഞങ്ങൾക്കൊപ്പം കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു കൂടി. 'ലീഡർ'ക്കു സഹായികളായി പന്തളം സുധാകരനുൾപ്പെടെ ചില കോൺഗ്രസ് നേതാക്കളും.
അതിനിടെയാണ്, വിമാനത്താവളത്തിനകത്ത് പത്രക്കാർക്ക് ഒരുക്കിയിട്ട ഇരിപ്പിടങ്ങളിൽ രണ്ട് അപരിചിതർ കയറിയിരിക്കുന്നതായി കണ്ടത്. അക്കാര്യം ഞങ്ങൾ തന്നെ പൊലിസ് മേധാവികളെ അറിയിച്ചു. അപരിചിതരെ അവിടെനിന്നിറക്കിയ പൊലിസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ അവർ തമിഴ്നാട്ടിൽനിന്നു വരികയാണെന്നും അവിടെവച്ച് രാജീവിനെ കാണാൻ പറ്റാത്തതിനാൽ തിരുവനന്തപുരത്തേക്ക് മോട്ടോർ സൈക്കിളിൽ എത്തിയതാണെന്നുമായിരുന്നു മറുപടി. ദുരൂഹസാഹചര്യത്തിൽ എത്തിയ അവരെ, പൊലിസ് പെട്ടെന്ന് മാറ്റിയെങ്കിലും തിരക്കിനിടയിൽ വേണ്ടവിധം ചോദ്യം ചെയ്തോ എന്നുസംശയം.
രാത്രി ഒരുമണിയോടടുത്താണ്, രാജീവിന്റെ കാറ്, ടർമാക്കിലേക്ക് ഓടിക്കയറി എത്തിയത്. കമ്മിഷണറുടെ നിർദേശാനുസരണം പൊലിസ് ഉദ്യോഗസ്ഥർ ഞങ്ങളെ ഒരു മൂലയിലെ ഇരുട്ടിലേക്ക് വടംകെട്ടി ഒതുക്കിയിരുന്നു. നിസ്സഹായരായി ഇരുട്ടിൽനിന്ന ഞങ്ങളെ കാണാതെ രാജീവും പിന്നാലെ കരുണാകരനും ഗോവണി (എയർസ്റ്റെയർ)യിലൂടെ വിമാനത്തിലേക്ക് കയറിത്തുടങ്ങിയപ്പോൾ എനിക്കൊപ്പമുണ്ടായിരുന്ന വി.ആർ മണിയാണ് ഉച്ചത്തിൽ വിളിച്ചുചോദിച്ചത്; മിസ്റ്റർ രാജീവ്, വിൽ യൂ ടോക് ടു ദ പ്രസ്? 'വിമാന ഗോവണിയുടെ നടുവിലെത്തിയ രാജീവ്, പെട്ടെന്ന് തിരിഞ്ഞുനിന്ന് ഇരുട്ടിലേക്ക് നോക്കി ചോദിച്ചു; വേറിസ് ദ പ്രസ്?'
അതോടെ ഞങ്ങൾ കയർ ബന്ധനത്തിൽനിന്ന് മുക്തരായി, വിമാനത്തിനരികിലേക്ക് ഓടിച്ചെന്നു. തുടർച്ചയായ തെരഞ്ഞെടുപ്പ് പര്യടനം കൊണ്ട് ക്ഷീണിതനായിരുന്നെങ്കിലും നാൽപതു മിനിട്ടോളാമാണ് രാജീവ് ഞങ്ങളുമായി സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ വലിയ വിജയത്തോടെ കോൺഗ്രസ് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കാര്യകാരണങ്ങൾ വിശദീകരിക്കുകയും ചെയ്തു.
രണ്ടാഴ്ചകഴിഞ്ഞാണ് ശ്രീപെരുമ്പത്തൂർ സ്ഫോടനത്തിൽ രാജീവ് കൊല്ലപ്പെടുന്നത്. അന്നുതൊട്ട് ഇന്നുവരേക്കും മനസിനെ വ്യാകുലപ്പെടുത്തി നിന്ന ഒരു ചോദ്യമുണ്ട്. ഒരിക്കലും വരാൻ പാടില്ലാത്ത ഒരിടത്ത് ചെന്നൈയിൽനിന്ന് മോട്ടോർ സൈക്കിളിൽ എത്തിയ ആ രണ്ട് അപരിചിതർ ആയിരുന്നു. അന്ന് രാത്രിയിൽ വിമാനത്താവളത്തിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട ആ രണ്ട് അപരിചിതരെ കൃത്യമായും പൊലിസ് ചോദ്യംചെയ്തിരുന്നുവെങ്കിൽ രാജീവിന് കുറേക്കൂടി കരുതൽ കൊടുക്കാൻ സുരക്ഷാ സേനയ്ക്ക് കഴിയുമായിരുന്നില്ലേ.... മനസിൽ ആ ചോദ്യം വെറുതെ കിടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."