'കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി'യെ പരാജയപ്പെടുത്തണം; രാഹുലിന്റെ അഭാവം നികത്തി, കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി ഖാർഗെ
കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് ആവേശത്തിരതീർത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വെള്ളക്കുർത്തയ്ക്ക് മുകളിൽ അലങ്കാരമായി കറുത്തകോട്ടിട്ട് വൈകീട്ട് 5.45നാണ് ഖാർഗെ യു.ഡി.എഫ് മഹാറാലിയിലേക്ക് എത്തിയത്. റാലിയുടെ ഉദ്ഘാടകനായി എത്തേണ്ടിയിരുന്ന രാഹുൽ ഗാന്ധിക്ക് പകരക്കാരനായാണ് ഖാർഗെയുടെ രംഗപ്രവേശം.
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാഹുൽ യാത്ര ഒഴിവാക്കി ഖാർഗെയെ കേരളത്തിലേക്ക് അയക്കുകയായിരുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ ആയുധധാരികളായ അംഗരക്ഷകരുടെ അകമ്പടിയിലായിരുന്നു ഖാർഗെയുടെ വരവ്. നേതാവിന്റെ വരവുകാത്ത് അക്ഷമരായി കാത്തുനിന്ന ജനക്കൂട്ടം ഖാർഗെ വേദിയിലെത്തിയതോടെ ആരവം മുഴക്കി.
സദസിലേക്കു നീളുന്ന വിധത്തിലുള്ള നീണ്ട പാലത്തിലൂടെ കടന്നുവന്ന ഖാർഗെ കൈവീശിക്കാണിച്ച് കടപ്പുറത്ത് തടിച്ചുകൂടിയ ജനാരവത്തെ അഭിവാദ്യം ചെയ്തു. വേദിയിലെ നേതാക്കളെ ഓരോരുത്തരായി കണ്ടശേഷം ഇരിപ്പിടത്തിലേക്ക്. പ്രധാന നേതാക്കളുടെ പ്രസംഗത്തിനു ശേഷമാണ് ഖാർഗെയുടെ ഊഴം. തയാറാക്കി കൊണ്ടുവന്ന പ്രസംഗം നോക്കിവായിക്കുമ്പോഴും വാക്കുകൾക്ക് മൂർച്ചയേറെ. ബി.ജെ.പിയെയും സി.പി.എമ്മിനും ഒരുപോലെ കടന്നാക്രമിച്ച് തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് കേരളത്തിൽ യു.ഡി.എഫ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയിൽ ഊന്നിയായിരുന്നു. വെറും പ്രഖ്യാപനങ്ങൾ മാത്രമല്ലെന്നും തെലങ്കാനയിലും കർണാടകയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് നടപ്പാക്കിയതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഷാഫി പറമ്പിലായിരുന്നു പരിഭാഷകൻ. അളന്ന് മുറിച്ചുള്ള ഖാർഗെയുടെ വാക്കുകൾ കൂടുതൽ ആവേശത്തോടെ ഷാഫി പരിഭാഷപ്പെടുത്തിയപ്പോൾ സദ്ദസിൽനിന്ന് കൈയടിയും ആർപ്പുവിളിയും ഉയർന്നു.
കേരളത്തിൽ പ്രചാരണം ഊർജിതമായതോടെ യു.ഡി.എഫ് മുന്നോട്ടുവച്ച സി.പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണം ഏറ്റെടുത്തുകൊണ്ടാണ് ഖാർഗെ സംസാരിച്ചത്. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര മുഴുവൻ മലയാളികളും തിരിച്ചറിയുന്നുവെന്നും അവിഹിത ബന്ധത്തിന് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി എന്ന പേര് കൈവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ജെ.പി എന്ന പ്രയോഗം അദ്ദേഹം പല തവണ ആവർത്തിച്ചു. തന്റെ രാഷ്ട്രീയ ജീവിതം ബി.ജെ.പി വമിപ്പിക്കുന്ന വിഷത്തിനെതിരായ പോരാട്ടമാണെന്ന വാക്കുകളെ കൈയടികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്.
കേരളത്തിന്റെയും മലബാറിന്റെയും ഐക്യം തകർക്കാനുള്ള നീക്കങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്നും ഖാർഗെ ആഹ്വാനം ചെയ്തു. യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരാൻ കൈകൂപ്പി ഞാൻ ആവശ്യപ്പെടുകയാണെന്ന വാക്കുകൾ യു.ഡി.എഫ് പ്രവർത്തകരിൽ ആവേശമേറ്റി.
കേരളത്തിന്റെ മഹിതമായ പാരമ്പര്യവും കോഴിക്കോടിന്റെ പൗരാണിക ചരിത്രവും പ്രസംഗത്തിൽ ഇടംപിടിച്ചു. സംസ്ഥാന ഭരണത്തിന്റെ കോട്ടങ്ങൾ അക്കമിട്ട് നിരത്തി. യുവാക്കൾ, സ്ത്രീകൾ, കർഷകർ, ഉദ്യോഗാർഥികൾ എന്നിങ്ങനെ എല്ലാ വിഭാഗം വോട്ടർമാരെയും അഭിസംബോധന ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തി.
കേരളത്തിന് ഫുട്ബോളിനോടുള്ള പ്രിയവും പ്രസംഗത്തിൽ കടന്നുവന്നു. മെസിയെ കൊണ്ടുവരുമെന്നു പറഞ്ഞ് വഞ്ചിച്ച സർക്കാരിനെ വിമർശിച്ച അദ്ദേഹം യു.ഡി.എഫ് വന്നാൽ ഫിഫയുടെ അംഗീകാരമുള്ള അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയം കേരളത്തിൽ സ്ഥാപിക്കുമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചു. തയാറാക്കി കൊണ്ടുവന്ന പ്രസംഗം അവസാനിച്ചതോടെ സ്വതസിദ്ധമായ ശൈലിയിൽ കുറച്ചുനേരം കൂടി അദ്ദേഹത്തിന്റെ പ്രസംഗം നീണ്ടു. ജയിക്കും, ജയിക്കും എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. ജയ് യു.ഡി.എഫ്, ജയ് കേരളം, ജയ് രാഹുൽ ഗാന്ധി എന്ന ഖാർഗെയുടെ മുദ്രാവാക്യം വിളിയും സദസിനെ ഇളക്കിമറിച്ചു.
ആൾക്കൂട്ടമൊന്നാകെ പ്രിയ നേതാവ് വിളിച്ച മുദ്രാവാക്യം ഏറ്റുവിളിച്ചു. ശബ്ദം പോരെന്ന് അദ്ദേഹം പറഞ്ഞപ്പോൾ കൂടുതൽ ഉച്ചത്തിൽ സദസിൽനിന്ന് മുദ്രാവാക്യമുയർന്നു. രാഹുൽ ഗാന്ധിയുടെ ഓൺലൈൻ പ്രസംഗം അവസാനിച്ചതിനു ശേഷം 7.30നാണ് അദ്ദേഹം വേദിവിട്ടത്. തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി ചർച്ച ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെയാണ് അവിചാരിതമായി ഖാർഗെ രാഹുൽ ഗാന്ധിയുടെ പകരക്കാരനായി കേരളത്തിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."