പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്: കൂട്ടുകാരികൾ മൊഴി മാറ്റിയിട്ടും രക്ഷയില്ല; പ്രതികളായ രണ്ടുപേർക്ക് പത്തു വർഷം തടവ്
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് പത്തു വർഷം കഠിനതടവ്. ആക്കുളം സ്വദേശികളായ ജിഷ്ണു കെ. മോഹൻ (26), വിഷ്ണു ആർ. (29) എന്നിവരെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതികൾ 15,000 രൂപ വീതം പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
2024 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിൽ വെച്ചുള്ള പരിചയം മുതലെടുത്ത് ഒന്നാം പ്രതിയായ ജിഷ്ണു, പെൺകുട്ടിയെയും രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയായ വിഷ്ണുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഇവർക്ക് നിർബന്ധിച്ച് മദ്യം നൽകി. ഇതിനുശേഷം ജിഷ്ണു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ അതിജീവിതയ്‌ക്കൊപ്പം മറ്റ് രണ്ട് പെൺകുട്ടികൾ കൂടി ഉണ്ടായിരുന്നു. ഇവരെ രണ്ടാം പ്രതിയുടെ മുറിയിലാണ് ഇരുത്തിയിരുന്നത്. കേസിന്റെ വിചാരണ വേളയിൽ ഈ രണ്ട് പെൺകുട്ടികളും പ്രോസിക്യൂഷന് വിരുദ്ധമായി മൊഴി മാറ്റിയിരുന്നു. എന്നാൽ ശാസ്ത്രീയമായ തെളിവുകളും അതിജീവിതയുടെ മൊഴിയിലെ വിശ്വാസ്യതയും കണക്കിലെടുത്ത കോടതി, പ്രതികൾ കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു.
സംഭവദിവസം വൈകുന്നേരം വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതിനുമുമ്പും പ്രതികൾ കുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകാൻ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
In a significant verdict, the Thiruvananthapuram Special Fast Track Court has sentenced two men from Akkulam, Jishnu K. Mohan (26) and Vishnu R. (29), to 10 years of rigorous imprisonment for the sexual assault of a Plus One student.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."