ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം
Web Desk
March 29, 2026 | 5:06 PM
തെല്‍അവീവ്: ഇസ്‌റാഈലിലെ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കന്‍ മേഖലയിലെ 'അഡാമ' കെമിക്കല്‍ പ്ലാന്റിന് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. കീടനാശിനികളും രാസവളങ്ങളും നിര്‍മിക്കുന്ന ഫാക്ടറിയാണിത്.
തെക്കന്‍ ഇസ്‌റാഈലിലെ നിയോട്ട് ഹോവാവ് വ്യാവസായിക മേഖലയിലെ പ്ലാന്റാണ് ആക്രമിക്കപ്പെട്ടതെന്ന് അഡാമ അറിയിച്ചു. ആക്രമണത്തില്‍ പ്ലാന്റില്‍ വന്‍ തീപിടിത്തമുണ്ടായി. സ്ഥാപനത്തില്‍ നിന്നും സമീപത്തെ പ്ലാന്റുകളില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു.
ചൈനീസ് ഉടമസ്ഥതയിലുള്ള സിന്‍ജെന്റ ഗ്രൂപ്പിന്റെ ഭാഗമാണ് അഡാമ. ഇറാനിയന്‍ മിസൈലോ, മിസൈലിന്റെ ഭാഗങ്ങളോ ആണ് ഫാക്ടറിയില്‍ പതിച്ചതെന്ന് കമ്പനി വ്യക്തമാക്കി. പ്ലാന്റിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫാക്ടറിയിലെ കെമിക്കല്‍ സ്റ്റോറജ് യൂണിറ്റുകള്‍ നിയന്ത്രിക്കാന്‍ ശ്രമം തുടരുകയാണ്. ഫാക്ടറിയില്‍ നിന്ന് അപകടകരമായ രാസവസ്തുക്കള്‍ ചോര്‍ന്നൊലിക്കാന്‍ സാധ്യതയുള്ളതായി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം ഇറാന് മേൽ ഇസ്റാഈലുമായി ചേർന്ന് നടത്തിയ ഏകപക്ഷീയമായ ആക്രമണം യുഎസിന് കനത്ത തിരിച്ചടിയായതായി റിപ്പോർട്ട്. കനത്ത സാമ്പത്തിക-സൈനിക പ്രതിസന്ധിയിലേക്ക് യുഎസ് എടുത്തെറിയപ്പെട്ടെന്നാണ് നിഗമനം. യുദ്ധം ആരംഭിച്ച് ആദ്യ മൂന്നാഴ്ച പിന്നിടുമ്പോൾ തന്നെ ശതകോടക്കണക്കിന് ഡോളർ വിലമതിക്കുന്ന സൈനിക സന്നാഹങ്ങൾ തകർന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 1.4 ബില്യൺ മുതൽ 2.9 ബില്യൺ ഡോളർ വരെ മൂല്യമുള്ള നാശനഷ്ടങ്ങൾ ഇതിനോടകം സംഭവിച്ചതായാണ് പെന്റഗണിലെ മുൻ ബജറ്റ് ഉദ്യോഗസ്ഥ എലെയ്ൻ മക്കസ്‌കറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുഎസിന്റെ അഭിമാനമായ അത്യാധുനിക യുദ്ധവിമാനങ്ങൾക്കാണ് ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് കുവൈത്ത് അതിർത്തിയിലുണ്ടായ പിഴവിനെത്തുടർന്ന് മൂന്ന് എഫ്-15ഇ (F-15E) വിമാനങ്ങളാണ് തകർന്നു വീണത്. മാർച്ച് 16-നുണ്ടായ ആക്രമണത്തിൽ തകരാർ സംഭവിച്ച ഒരു എഫ്-35 വിമാനം അടിയന്തരമായി നിലത്തിറക്കി. ഇതിന് പിന്നാലെ മാർച്ച് 19-ന് ഇറാൻ ലക്ഷ്യം വെച്ച ഒരു എഫ്-35എ ലൈറ്റ്‌നിംഗ് II വിമാനവും തകർന്നു വീണു. 82.5 മില്യൺ മുതൽ 100 മില്യൺ ഡോളർ വരെയാണ് ഓരോ വിമാനത്തിന്റെയും ഏകദേശ മൂല്യം. ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ പത്തിലധികം എംക്യു-9 റീപ്പർ ഡ്രോണുകൾ ഇതുവരെ നശിപ്പിക്കപ്പെട്ടു. യുഎസ് സൈനിക ശക്തിയുടെ അടയാളമായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന വിമാനവാഹിനിക്കപ്പലിന് മാർച്ച് 12-ന് തീപിടുത്തമുണ്ടായി. നിലവിൽ ഗ്രീസിലെ സൗദ ബേയിൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് സൂചന.
iran launches missile attack on chemical factory in israel; ‘adama’ plant in southern region targeted. the factory produces pesticides and fertilizers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."