മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും; ഹോം വോട്ടിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹോം വോട്ടിങ് ഇന്ന് ആരംഭിക്കും. ശാരീരിക അവശതയുള്ള 85നു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരര്‍, ഭിന്നശേഷി വിഭാഗം വോട്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഹോം വോട്ടിങ് സൗകര്യം. ഇതിൽ 12 ഡി ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങ്ങിന് അവസരം. ഏപ്രില്‍ നാലു വരെ ഇത് തുടരും.
എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒമാര്‍ നേരിട്ടോ പോസ്റ്റല്‍ സംവിധാനത്തിലൂടെയോ വോട്ടര്‍മാരെ പോളിങ് സംഘങ്ങള്‍ വീടുകളില്‍ എത്തുന്ന തീയതിയും സമയവും അറിയിക്കും. ആദ്യ അവസരത്തില്‍ വോട്ടറില്ലെങ്കില്‍ രണ്ടാം അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും.
നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഹോം വോട്ടിങ്ങിന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികള്‍ക്കും സ്ഥാനാർഥികള്‍ക്കും നല്‍കാന്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘങ്ങളുടെ റൂട്ട് പ്ലാന്‍, ഷെഡ്യൂള്‍ എന്നിവയും വരണാധികാരികള്‍ കൈമാറും. ഹോം വോട്ടിങ് സമയത്ത് ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സാന്നിധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
“ഹോം വോട്ടിങ് “ ആരംഭിക്കാനിരിക്കെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ ഇന്നലെ ജില്ലാ കലക്ടർമാരുമായി ഓൺലൈനായി മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഹോം വോട്ടിങ് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി മീറ്റിങ് നടത്തിയതായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച പ്രകാരം എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ജില്ലാ കലക്ടർമാർ അറിയിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."