പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി- പ്രതിപക്ഷ നേതാവ് സംവാദത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പറയുന്ന സ്ഥലത്ത് പറഞ്ഞ സ്ഥലത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തുന്ന 'റിപ്പോര്‍ട്ട് കാര്‍ഡ്' പുറത്തു വിട്ടുകൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ സംവാദത്തിന് ക്ഷണിച്ചത്. 'എന്നാല്‍ ഇനി സംവാദത്തിന് തയ്യാറായാലോ?' എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി നേട്ടങ്ങള്‍ പങ്കുവച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ദേശീയപാത വികസനം, പട്ടയ വിതരണം, മുടങ്ങാത്ത ക്ഷേമ പെന്‍ഷനുകള്‍, ഊര്‍ജ്ജ പ്രതിസന്ധിയില്ലാത്ത കേരളം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ റിപ്പോര്‍ട്ട് കാര്‍ഡിലുണ്ട്. ഇരുനേതാക്കളും തമ്മിലുള്ള ഈ പോര് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
ഇന്നലെ, മുഖ്യമന്ത്രി പിണറായി വിജയന്‍ 'നുണറായി' ആണെന്ന് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. യമണ്ടന്‍ നുണയാണ് പിണറായി വിജയന്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച വീടുകളുടെ എണ്ണത്തിലും ജമാ അത്ത് ഇസ് ലാമി- ആര്‍.എസ്.എസ് ബന്ധത്തിലും ശബരിമല വിഷയത്തിലും വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്നും സതീശന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 44,3000 വീടുകള്‍ വിവിധ പദ്ധതികളിലായി നിര്‍മിച്ചുവെന്നത് നുണയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നാലായിരം വീടുകള്‍ മാത്രമേ നിര്‍മിച്ചൂവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈഫ് വരുന്നതിന് മുന്‍പ് വിവിധ പദ്ധതികളിലാണ് ഭവന നിര്‍മാണം നടന്നിരുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങളുടെ, മത്സ്യത്തൊഴിലാളികളുടെ, കേന്ദ്ര പദ്ധതി, സംസ്ഥാന പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി എന്നിവയാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ചേര്‍ത്താണ് ലൈഫ് എന്ന പേരിട്ടത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 44,3000 വീടുകള്‍ വച്ചതെന്ന് ഞാന്‍ പറഞ്ഞത് പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ നല്‍കിയ മറുപടി ഉദ്ധരിച്ചാണെന്നും സതീശന്‍ പറഞ്ഞു.
ജമാഅത്ത് ഇസ് ലാമിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിഡിയോ ക്ലിപ് ഹാജരാക്കിയപ്പോള്‍ ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ചു. പിന്നീട് ആര്‍.എസ്.എസുമായി ബന്ധമില്ലെന്ന് പറഞ്ഞു. ആര്‍.എസ്.എസുമായി ചില കാലങ്ങളില്‍ ബന്ധമുണ്ടായിരുന്നെന്നും ചില കാലങ്ങളില്‍ ബന്ധമില്ലായിരുന്നെന്നും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞ വീഡിയോ ക്ലിപുകളുണ്ട്. ആര്‍.എസ്.എസ്, ജമാഅത്ത് ഇസ് ലാമി ബന്ധങ്ങളില്‍ മുഖ്യമന്ത്രി നുണയാണ് പറഞ്ഞത്. എന്നിട്ടാണ് സതീശന്‍ യമണ്ടന്‍ നുണ പറഞ്ഞെന്ന് പിണറായി വിജയന്‍ പറഞ്ഞത്.
പക്ഷെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി വികസന സംവാദത്തിന് തയാറാണ്. വിഴിഞ്ഞം തുറമുഖമാണ് മുഖ്യമന്ത്രി വികസനമായി പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ ആറായിരം കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയെന്നാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്. പിന്നീട് വിഴിഞ്ഞം പിണറായിയുടെ വികസനമായത് എങ്ങനെയാണെന്നും സതീശന്‍ ചോദിച്ചു.
The stage is being set for a potential public debate between Pinarayi Vijayan and V. D. Satheesan. Satheesan has stated that he is ready to attend the debate at any place and time suggested by the Chief Minister. The development has heightened political excitement amid the ongoing election campaign in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."