സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി കാർഡ്’ വിതരണത്തിന് തുടക്കം കുറിച്ചും ശബരിമല സ്വർണക്കൊള്ള ആരോപണം പ്രചാരണവേദികളിൽ വീണ്ടും ആയുധമാക്കിയും പോരാട്ടത്തിനു മൂർച്ചകൂട്ടി യു.ഡി.എഫ്. തങ്ങൾ അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചു ഗ്യാരണ്ടികൾ വിശദീകരിക്കുന്ന കാർഡാണ് വീടുകൾതോറുംകയറി നേതാക്കളും പ്രവർത്തകരും വിതരണം തുടങ്ങിയത്.
ഡീൽ ആരോപണത്തിൽ കുടുങ്ങി മങ്ങലേറ്റ ശബരിമല സ്വർണക്കൊള്ള ആരോപണത്തിന്, ഇന്നലെ രാഹുൽ ഗാന്ധി വിഷയം പ്രചാരണ വേദിയിൽ ഉന്നയിച്ചതോടെയാണ് വീണ്ടും മൂർച്ചയേറിയത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണം ആരംഭിച്ചത്.
വീടുകൾ സന്ദർശിച്ച് കുടുംബങ്ങളുമായി സംവദിക്കുന്ന നേതാക്കൾ യു.ഡി.എഫ് അധികാരത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന ഉറപ്പാണ് നൽകുന്നത്. ആലുവ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് കെ.സി. വേണുഗോപാൽ നേതൃത്വം നൽകി. യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിനും മറ്റ് പ്രവർത്തകർക്കൊപ്പം കാഞ്ഞൂർ എസ്.എൻ.ഡി.പി ജങ്ഷനിലെ വീടുകളിൽ അദ്ദേഹം സന്ദർശനം നടത്തി. ഗ്യാരണ്ടി കാർഡുകൾ നേരിട്ട് കൈമാറിയ നേതാക്കൾ പദ്ധതിയുടെ ഗുണഫലങ്ങൾ വീട്ടുകാർക്ക് വിശദീകരിച്ചു. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ സഹായം, സാമൂഹിക സുരക്ഷാ പെൻഷനുകൾ 3,000 രൂപയായി വർധിപ്പിക്കും എന്നതാണ് കാർഡിലെ വാഗ്ദാനങ്ങൾ.
‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനം പത്തനംതിട്ടയിലെ യു.ഡി.എഫ് പ്രചാരണ യോഗത്തിൽ ഏറ്റുപാടിക്കൊണ്ടാണ് രാഹുൽ ഗാന്ധി വിഷയത്തിന് വീണ്ടും തീ കൊളുത്തിയത്. എൽ.ഡി.എഫ് ശബരിമലയിൽനിന്ന് അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചുവെന്നും അവിടെ ചെമ്പുവച്ചുവെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണക്കൊള്ള വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന വിമർശനവും രാഹുൽ ഗാന്ധി ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."