സംസ്ഥാനത്ത് വീട്ടിലെ വോട്ട് ഏപ്രിൽ 4 വരെ; ആദ്യദിനം 10,922 വോട്ടുകൾ; 7561 മുതിർന്നവരും 3361 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ വീട്ടിലെ വോട്ട് തുടങ്ങി. കമ്മിഷന്റെ കണക്കുപ്രകാരം ആദ്യദിനം 7561 മുതിര്‍ന്ന വോട്ടര്‍മാരും 3361 ഭിന്നശേഷിക്കാരും ഉൾപ്പെടെ 10,922 പേര്‍ വോട്ട് രേഖപ്പെടുത്തി. ബി.എല്‍.ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തും. ഏപ്രില്‍ നാലുവരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
5.25 ശതമാനമാണ് ഇതുവരെ വോട്ട് ചെയ്തത്. 1,45,598 മുതിര്‍ന്ന വോട്ടര്‍മാരും 62,159 ഭിന്നശേഷിക്കാരും ഉള്‍പ്പടെ 2,07,757 പേര്‍ക്കാണ് വീട്ടിലെ വോട്ടിന് അനുമതിയുള്ളത്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ് (2228 പേര്‍). പോളിങ് ഓഫിസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വിഡിയോഗ്രാഫര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രത്യേക മൊബൈല്‍ ടീമാണ് വോട്ടര്‍മാരുടെ വീട്ടിലെത്തുന്നത്. വോട്ടിന്റെ രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചാണ് നടപടി. ആദ്യഘട്ടത്തില്‍ വോട്ടര്‍ വീട്ടിലില്ലെങ്കില്‍ രണ്ടാമതൊരു അവസരം കൂടി നല്‍കും. സംസ്ഥാനത്തെ 85 വയസ് പിന്നിട്ട വോട്ടര്‍മാരില്‍ 71.27 ശതമാനവും ഇക്കുറി വീട്ടിലെ വോട്ടിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനുപുറമെ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള 62,240 വോട്ടര്‍മാരും വീടുകളിലിരുന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."