മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്
കൊച്ചി: വേനൽചൂടിന് ആശ്വാസമായി ലഭിച്ച മഴ അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടൊന്നും കുന്നത്തുനാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.വി ശ്രീനിജന്റെ പ്രചാരണച്ചൂടിന് കുറവുണ്ടായിരുന്നില്ല. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും രാജ്യസഭാ മുൻ അംഗവുമായ ബൃന്ദ കാരാട്ട് പ്രസംഗിക്കുന്ന പരിപാടിയുടെ ആവേശത്തിനും കുറവുണ്ടായിരുന്നില്ല.
തിരുവാണിയൂരിൽ ഇടതുമുന്നണി സംഘടിപ്പിച്ച റാലി നിശ്ചയിച്ചതിനേക്കാൾ വൈകിയാണ് തുടങ്ങിയത്. ബൃന്ദ കാരാട്ട്് സമ്മേളനനഗരിയിലേക്ക് വരുമ്പോൾ സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റാലി കടന്നുവരികയായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ മോഹനനും സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് അരുൺകുമാറും ദേശീയ നേതാവിനെ കാത്ത് റോഡിൽ തന്നെയുണ്ടായിരുന്നു. കാറിൽനിന്ന് ഇറങ്ങി എല്ലാവരെയും അഭിവാദ്യം ചെയ്ത ബൃന്ദ റാലിയിൽ പങ്കാളിയായി.
എല്ലാവരോടും ചിരിച്ച് സന്തോഷം പങ്കുവച്ചാണ് ബൃന്ദ സ്റ്റേജിലേക്കു കയറിയത്. ഉച്ചയ്ക്ക് ശേഷമാണ് പൊതുപരിപാടികൾ ആരംഭിച്ചത്. ആദ്യയോഗം വൈകിട്ട് നാലിന് ആലുവ തോട്ടുമുഖം വൈ.എം.സി ഹാളിൽ. എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫിന് വേണ്ടി സംഘടിപ്പിച്ച വനിതാ അസംബ്ലിയുടെ ഉദ്ഘാടനം. സ്ത്രീ പീഡകരെയും അവരുടെ സംരക്ഷകരെയും ഒരിക്കലും വിജയിപ്പിക്കരുതെന്നും ആലുവ അത്തരക്കാരുടെ കേന്ദ്രമല്ലെന്ന് ജനങ്ങൾ തെളിയിക്കണമെന്നും ബൃന്ദ പറഞ്ഞു.
നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും ഒരുപോലെ വിമർശിക്കുകയും സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ എടുത്തുപറയുകയും ചെയ്ത അരമണിക്കൂർ നീണ്ട പ്രസംഗത്തിനു ശേഷമാണ് ബൃന്ദ തിരുവാണിയൂരിലെത്തിയത്. മലയാളത്തിൽ പി.വി ശ്രീനിജന് വോട്ട് അഭ്യർഥിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഇംഗ്ളിഷിലുള്ള പ്രസംഗത്തിനിടയിൽ മലയാളികൾക്ക് സുപരിതമായ വാക്കുകൾ പ്രയോഗിക്കുന്ന ശൈലി സദസിനെ കൈയിലെടുക്കുന്നതായിരുന്നു.
നരേന്ദ്രമോദി കേരളത്തിലേക്ക് എത്തിയത് ബാഗിൽ നുണയന്ത്രമായിട്ടാണെന്ന് വിശേഷിപ്പിച്ച ബൃന്ദ രാഹുൽ ഗാന്ധിയെയും വിമർശിക്കാൻ മടിച്ചില്ല. അദാനി, അംബാനി, അമേരിക്ക എന്ന 'എ' ടീമിനാണ് മോദിയുടെ എല്ലാം നയങ്ങളും. ഫലസ്തീനിലും ഇറാനിലും നാശം വിതയ്ക്കുമ്പോൾ ഒരക്ഷരം പോലും മിണ്ടാതിരുന്നത് മോദിയുടെ ചുണ്ടിൽ പൂട്ടിട്ട് താക്കോൽ ട്രംപിന്റെ പോക്കറ്റിലിട്ടതിനാലാണെന്നായിരുന്നു ബൃന്ദയുടെ പരിഹാസം. ഇതിൽ പൂട്ട് എന്നത് മലയാളത്തിലാണ് പ്രയോഗിച്ചത്. കോൺഗ്രസിനെയും ബി.ജെ.പിയെയും താരതമ്യം ചെയ്യുമ്പോൾ 'ചക്കിക്കൊത്ത ചങ്കരനും' വന്നു ബൃന്ദയുടെ നാവിൽ.
രാഹുൽ ഗാന്ധിക്കെതിരേ, കേരളത്തിൽ കളി വേണ്ട 'നീ പോ മോനെ ദിനേശാ' എന്ന സിനിമാ ഡയലോഗും നടത്തിയാണ് ബൃന്ദ പ്രസംഗം അവസാനിപ്പിച്ചത്. തൃക്കാക്കരയിലെ ഇടതുസ്ഥാനാർഥി അഡ്വ. പുഷ്പാ ദാസിന്റെ ഇടപ്പള്ളിയിലെ പ്രചാരണവേദിയായിരുന്നു അടുത്ത സമ്മേളനം. രാത്രി എട്ടരയ്ക്കും ബൃന്ദയ്ക്കായി പ്രവർത്തകർ കാത്തിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."