സർക്കാർ ഓഫിസുകളിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം; കർശന നിർദ്ദേശവുമായി ഭരണപരിഷ്കാര വകുപ്പ്; ലംഘിച്ചാൽ മേധാവികൾക്കെതിരേ നടപടി
തിരുവനന്തപുരം: സർക്കാർ ഓഫിസുകളുടെ ഭിത്തികളിലും പരിസരങ്ങളിലും പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പാണ് ഇത് സംബന്ധിച്ച് കർശന നിർദേശം പുറപ്പെടുവിച്ചത്. സർവിസ് സംഘടനകൾ ഭിത്തികളിൽ പോസ്റ്ററുകളൊട്ടിച്ച് വൃത്തികേടാക്കുന്നതും കൊടിമരങ്ങളും ബാനറുകളും സ്ഥാപിച്ച് അസൗകര്യമുണ്ടാക്കുന്നതും തടയാനാണ് നീക്കം.
നേരത്തെ ഇത്തരമൊരു നിരോധനം നിലവിലുണ്ടെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ലെന്ന് സർക്കാർ കണ്ടെത്തി. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള പ്രധാന ഓഫിസുകളിൽ പോലും നിയമലംഘനം തുടരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സർക്കുലർ ഇറക്കിയത്. പോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് വകുപ്പുമേധാവികൾ പ്രത്യേകം സ്ഥലം നിശ്ചയിച്ചു നൽകണം. നിശ്ചിത സ്ഥലമല്ലാതെ മറ്റ് ഭിത്തികളിലോ തൂണുകളിലോ പോസ്റ്ററുകൾ പതിക്കാൻ അനുവദിക്കില്ല. സംഘടനകൾക്ക് നോട്ടിസ് വിതരണവും ആശയപ്രചാരണവും നടത്താൻ ഓഫിസ് പ്രവർത്തനത്തിന് തടസമുണ്ടാക്കാത്ത രീതിയിൽ ഇടവേള സമയം മാത്രമേ ഉപയോഗിക്കാവൂ. കൊടിമരങ്ങൾ ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ഥലത്ത് മാത്രമേ സ്ഥാപിക്കാവൂ എന്നും നിർദ്ദേശമുണ്ട്. ഓഫിസുകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനമേധാവികൾക്കെതിരെ കർശന നടപടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."