കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു. ഇറാനും അനുബന്ധ സായുധ ഗ്രൂപ്പുകളും വിക്ഷേപിച്ച ഡ്രോണുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനിയുടെ (KAFCO) ഉടമസ്ഥതയിലുള്ള ഇന്ധന ടാങ്കുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു.
ആക്രമണത്തെത്തുടർന്ന് പ്ലാന്റിനുള്ളിൽ വലിയ തോതിൽ തീപടർന്നെങ്കിലും അടിയന്തര വിഭാഗം വേഗത്തിൽ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഇന്ധന സംഭരണ കേന്ദ്രത്തിന് വലിയ രീതിയിലുള്ള ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉറവിടത്തെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചു.
മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്റാഈൽ സംഘർഷം കടുക്കുന്നതിനിടെയാണ് കുവൈത്തിന് നേരെയും ആക്രമണമുണ്ടാകുന്നത്. ഇതേ ദിവസം തന്നെ യുഎഇയിലെ വിവിധ ഇമാറാത്തുകളിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
a drone attack targeted kuwait airport, causing a fire in fuel storage tanks. emergency teams responded swiftly as authorities assess the damage and reinforce security measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."