പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വടക്കന്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടയുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ക്കും കുടുംബത്തിനുമെതിരെ പൊലിസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പാലക്കാട് നഗരസഭയിലെ 51ാം വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു രാജന്‍, മകള്‍ സ്‌നേഹ, സിന്ധുവിന്റെ സഹോദരന്‍ വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച്ച വൈകീട്ട് വടക്കന്തറ മനക്കല്‍ത്തൊടി ഭാഗത്ത് വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെയാണ് സംഭവം.
സ്ഥാനാര്‍ഥിയെയും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായി പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കി. മനക്കല്‍തൊടിയിലുള്ള വീടുകളില്‍ വോട്ട് ചോദിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.
അതേസമയം രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി നടപടി അവരുടെ പരാജയഭീതിയുടെ തെളിവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാലക്കാട് വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ രമേഷ് പിഷാരടി വിജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ബിജെപി പ്രവർത്തകർ തടഞ്ഞതെന്ന് വേണുഗോപാൽ വ്യക്തമാക്കി. ജനാധിപത്യപരമായ മത്സരത്തിൽ ബിജെപി പരാജയം സമ്മതിച്ചതിന്റെ തെളിവാണിത്. പാലക്കാട് ജില്ലയിൽ ഇത്തവണ കാറ്റ് മാറി വീശും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."