സ്‌നേഹസഞ്ചാരത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത ഭൂപടത്തിലെ അഭിമാനമായ കെ.എസ്.ആര്‍.ടി.സി അറുപത്തൊന്നാം ജന്മദിനത്തിന്റെ നിറവില്‍.
1965 ഏപ്രില്‍ ഒന്നിന് സ്വതന്ത്ര കോര്‍പറേഷനായി മാറിയ കെ.എസ്.ആര്‍.ടി.സി, ആറ് പതിറ്റാണ്ടിലേറെയായി ദശലക്ഷക്കണക്കിന് മലയാളികളുടെ ജീവിതയാത്രയുടെ ഭാഗമാണ്. 'സ്‌നേഹ സഞ്ചാരത്തിന്റെ 61 വര്‍ഷങ്ങള്‍' എന്ന തലക്കെട്ടോടെയാണ് കോര്‍പറേഷന്‍ ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി കോർപ്പറേഷൻ്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതിയാണ് രേഖപ്പെടുത്തുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ നാല് ലക്ഷത്തിന്റെ വർധനവുണ്ടായി.
വിവിധ പദ്ധതികളിലൂടെ വരുമാനത്തില്‍ രണ്ടരക്കോടി രൂപയുടെ അധിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. കൃത്യസമയത്തുള്ള ശമ്പള വിതരണം സാധിച്ചതും കോര്‍പറേഷന് വലിയ ആശ്വാസമായി.
യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി തുടങ്ങിയ ബജറ്റ് ടൂറിസം പദ്ധതി വന്‍ ഹിറ്റായി മാറി. ഗോവയുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും ഇപ്പോള്‍ ബജറ്റ് ടൂറിസം സർവിസുകള്‍ നടത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ തുടങ്ങിയ 'ഗ്രാമവണ്ടി' സർവിസുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള കുപ്പിവെള്ളം, എ.സി വിശ്രമമുറികള്‍, ഗുണനിലവാരമുള്ള ഹോട്ടലുകള്‍ എന്നിവയും യാത്രക്കാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
പ്രതിസന്ധികളെ കരുത്തോടെ നേരിട്ട്, കൂടുതല്‍ സ്‌നേഹത്തോടും കരുതലത്തോടും കൂടെ യാത്ര തുടരുമെന്ന ജന്മദിന സന്ദേശവും കെ.എസ്.ആര്‍.ടി.സി പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."