രാജ്യവും കേരളവും ഭരിക്കുന്നത് മോദി ബ്രദേഴ്‌സ്
?തെലങ്കാനയിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു
കേരളവും തെലങ്കാനയും സമാനതകളുള്ള സംസ്ഥാനങ്ങളാണ്. ഗാന്ധി കുടുംബം ഏറെ ഇഷ്ടപ്പെടുന്ന രണ്ട് സംസ്ഥാനങ്ങളാണിത്. സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും ഇരുസംസ്ഥാനങ്ങളും ഏറെ ഇഷ്ടപ്പെടുന്നവരാണ്. അവരെ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളും ഇഷ്ടപ്പെടുന്നു. രണ്ടാമത്തെ പ്രത്യേകത. പത്ത് വർഷത്തെ കെ.ചന്ദ്രശേഖർ റാവുവിന്റെ ഭരണത്തിന് തെലങ്കാനയിൽ അന്ത്യം കുറിച്ചു. കേരളത്തിൽ പിണറായിയുടെ പത്ത് വർഷഭരണത്തിനും അന്ത്യം കുറിക്കാൻ പോകുകയാണ്. ഇവർ രണ്ടുപേരും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. കുടുംബാധിപത്യം, ഉയർന്ന അഴിമതി, കുറഞ്ഞ ഭരണക്ഷമത. 2023ൽ തെലങ്കാനയിൽ സംഭവിച്ച അത്ഭുതം ഇത്തവണ കേരളത്തിൽ സംഭവിക്കും. കേരളം ഈ സർക്കാരിനെ തൂത്തെറിയും.. പിണറായിയുഗം കഴിഞ്ഞു. ഇനി യു.ഡി.എഫ് സുവർണകാലമാണ്.
?ഇന്ദിര ഗ്യാരണ്ടികൾ പൊള്ളയായ വാഗ്ദനങ്ങളാണെന്നആരോപണം ഉയരുന്നുണ്ടല്ലോ. പ്രത്യേകിച്ച് തെലങ്കാനയിൽ നടപ്പാക്കിയിട്ടില്ലെന്ന വിമർശനം ?
യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളുടെ യാഥാർഥ്യമറിയാൻ വിമർശകരെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്യുകയാണ്. നടപ്പാക്കിയ പദ്ധതികൾ കാണിച്ചുതരാം. തന്റെ ട്രാക്ക് റെക്കോഡ് നേരിട്ട് കാണാം. മുഖ്യമന്ത്രിയെയും സംഘത്തെയും യാഥാർഥ്യം കാണിക്കാൻ താൻ തയാറാണ്. വരുന്നതിനുള്ള സൗകര്യങ്ങളും വഹിക്കാം. കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം വിജയകരമായി ഗാരണ്ടികൾ നടപ്പാക്കി വരികയാണ്.
21,000 കോടി രൂപയുടെ കർഷക വായ്പകൾ എഴുതിത്തള്ളി. 25 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ലഭിച്ചു. വർഷംതോറും 18,000 കോടി രൂപയുടെ കർഷകസഹായം നൽകുന്നു. 14 മാസത്തിനുള്ളിൽ 67,173 പേർക്ക് വിവിധ വകുപ്പുകളിൽ സർക്കാർ ജോലി നൽകി. ഹൈദരാബാദിലെ എൽബി സ്റ്റേഡിയത്തിൽ ജനസാന്നിധ്യത്തിൽ നിയമനപത്രങ്ങൾ കൈമാറി. മഹാലക്ഷ്മി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ചു. 10,000 ബസുകളും 50,000 ജീവനക്കാരുമുള്ള ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് ലാഭത്തിലാക്കി. സ്ത്രീകൾക്ക് മാസം 6,0007,000 രൂപ വരെ ലാഭമുണ്ടാകുന്നു. 50 ലക്ഷം കുടുംബങ്ങൾക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്നു. 4.5 ലക്ഷം 'ഇന്ദിരാമ്മ' വീടുകൾ അനുവദിച്ചു; ഓരോ വീടിനും അഞ്ച്ലക്ഷം രൂപ സഹായം നൽകുന്നു. വീടുകൾ സ്ത്രീകളുടെ പേരിലാണ് നൽകുന്നത്. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ പദ്ധതി നടപ്പാക്കി. സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് 1000 മെഗാവാട്ട് സൗരോർജ പദ്ധതി നൽകി.
അവർ ഇപ്പോൾ ബസ് ഉടമകളായും സംരംഭകരായും മാറിയിട്ടുണ്ട്. തെലങ്കാനയുടെ വളർച്ചാ നിരക്ക് 10.8ശതമാനം ആണ്. നികുതി വർധിപ്പിക്കാതെ വികസനം സാധ്യമാണെന്ന് ഞങ്ങൾ തെളിയിച്ചു.
?സാമ്പത്തികപ്രതിസന്ധിയിൽ ഗ്യാരണ്ടികൾ എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്
അഴിമതി നിയന്ത്രിക്കുക, വരുമാന ചോർച്ച തടയുക, കേന്ദ്രപദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തുക, സംസ്ഥാനത്തിന് അവകാശപ്പെട്ട ധനവിഹിതം ഉറപ്പാക്കുക, കേന്ദ്ര വിഹിതം മോദിയുടെ കാരുണ്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള തിരിച്ചറിവ് ജനങ്ങൾക്ക് നൽകുക. ഇതാണ് ഞങ്ങളുടെ സാമ്പത്തിക മാതൃക. യു.ഡി.എഫ് തൊഴിലാളികളുടെയും സാധാരണക്കാരുടെയും പാർട്ടിയാണ്; സത്യസന്ധരും പരിശ്രമശാലികളുമായ നേതാക്കളാണ് ഇവിടെയുള്ളത്. എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ഞാൻ കേരളത്തിനൊപ്പം നിൽക്കുമെന്ന ഉറപ്പും നൽകുകയാണ്.
?മുഖ്യമന്ത്രിയെ പോ മോനെ വിജയാ എന്ന് വിളിച്ച പരാമർശം ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ചേർന്നതായോ... രൂക്ഷമായ പ്രതികരണമല്ലേ?
പിണറായി വിജയൻ രാഷ്ട്രീയ എതിരാളിയാണ്. മോദിയെ പോലെ സംസാരിക്കാൻ തനിക്കാവില്ല. കേരളത്തിലെത്തിയിട്ട് മുഖ്യമന്ത്രിയെ വിമർശിക്കാതിരിക്കാൻ താൻ മോദിയല്ല. രാജ്യവും കേരളവും ഭരിക്കുന്നത് മോദി ബ്രദേഴ്‌സാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തിനും സ്വത്തിനും രക്ഷയില്ലാത്ത അവസ്ഥയാണ്. മോദിയും പിണറായിയും ചേർന്ന് കേരളത്തെ നശിപ്പിക്കുകയാണ്. അഴിമതിയുടെ കാര്യത്തിൽ പിന്നിലില്ല. മോദി സഹോദരന്മാരെ ഒരു പാഠം പഠിപ്പിക്കണം. പിണറായിക്കു വോട്ട് ചെയ്യുന്നത് മോദിക്കു വോട്ടു ചെയ്യുന്നതിനു തുല്യമാണ്. പരസ്പരം വോട്ട് കൈമാറാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."