ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി
തെൽഅവീവ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്‌റാഈലിലെ ഡ്രോൺ നിർമാണ കേന്ദ്രം തകർത്ത് ഇറാൻ. പെറ്റടിക്വയിലെ ' ഏറോ സോൾ ഏവിയേഷൻ സൊല്യൂഷൻസ് (Aero Sol) എന്ന സ്ഥാപനമാണ് ഇറാന്റെ മിസൈൽ ആക്രമണത്തിൽ പൂർണമായും തകർന്നത്. ആക്രമണത്തിൽ കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങളടക്കം പൂർണമായും നശിച്ചതായും ഇനിയൊരു പുനർനിർമാണം സാധ്യമല്ലാത്ത വിധം കെട്ടിടം തകർന്നതായും കമ്പനി സിഇഒ ഇസ്‌റാഈൽ വാസർലോഫ് അറിയിച്ചു.
ആക്രമണത്തിൽ ഫാക്ടറി നിലനിന്നിരുന്ന ഭാഗത്ത് വൻ ഗർത്തം രൂപപ്പെടുകയും പരിസരത്താകെ അവശിഷ്ടങ്ങൾ നിറയുകയും ചെയ്തിട്ടുണ്ട്. ഏകദേശം 15 മില്യൺ ഷെക്കേൽ (ഇസ്‌റാഈലി കറൻസി)യുടെ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. പ്രത്യക്ഷത്തിൽ പ്രതിരോധ നിർമാണ കേന്ദ്രമാണെന്ന് തിരിച്ചറിയാത്ത വിധത്തിലാണ് ഫാക്ടറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിട്ടും കൃത്യ ലക്ഷ്യസ്ഥാനത്ത് തന്നെ ഇറാൻ ആക്രമണം നടത്തിയത് ഇസ്‌റാഈലിനെ ഞെട്ടിച്ചിട്ടുണ്ട്. കമ്പനിക്കുള്ളിൽ നിന്ന് ആരെങ്കിലും വിവരങ്ങൾ ചോർത്തി നൽകിയെന്ന് കരുതുന്നില്ലെന്നാണ് കമ്പനി സിഇഒ പറയുന്നത്.
ഇസ്‌റാഈൽ സൈന്യത്തിന് ആവശ്യമായ ഡ്രോണുകൾ, ഹെൽമെറ്റ്‌സ്, ബോംബ് നിർമാണ കോപോണന്റുകൾ എന്നിവ നിർമിക്കുന്ന തന്ത്രപ്രധാനമായ സ്ഥാപനമാണ് എയറോസോൾ. കഴിഞ്ഞ ദിവസമാണ് എയറോസോളിനെ Valorex എന്ന സ്ഥാപനം ഏറ്റെടുത്തത്. 35 മില്യൺ ഷെക്കലിന്റെ ഏറ്റെടുക്കലിന് പിന്നാലെയാണ് ഇറാൻ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."