മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചു; അടൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം
പത്തനംതിട്ട: നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളിലൂടെ സംസാരിച്ചതിനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും അടൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ സി.വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കി.
പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നവരെയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണത്തിന്റെതാണ്. ഈ സമയം മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളിലും സ്ഥാനാര്‍ഥികള്‍ ഇടപെടാന്‍ പാടുള്ളതല്ല. ഇത് ലംഘിച്ച് സി.വി ശാന്തകുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
വ്യാജ നോട്ടിസ് പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ പരാതി നല്‍കിയതിന് പിന്നാലെ ശാന്തകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.
എം.സി കണ്ണനെ ഇല്ലാതാക്കിയതുപോലെ തന്നെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. താന്‍ ഒരു കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയല്ല. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ശാന്തകുമാര്‍ കൊലപാതകക്കേസിലെ പ്രതിയാണെന്ന് അടക്കമുള്ള ആരോപണങ്ങളാണ് ലഘുലേഖയില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. താന്‍ ഒരു കേസിലും പ്രതിയല്ലെന്നും തന്നെ ഇല്ലാതാക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്നും ശാന്തകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ ശാന്തകുമാര്‍ പ്രതിയല്ല എന്ന് കളക്ടര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പറക്കോട്ടുനിന്ന് രണ്ടുപേരും മണ്ണടിയില്‍ നിന്ന് ഒരാളും കൊടുമണ്ണില്‍ നിന്ന് ഒരാളും ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ പിടിയിലായിരുന്നു.
The district collector has directed authorities to register a case against the UDF candidate in Adoor for allegedly violating the rule prohibiting candidates from speaking to the media during the silent campaign period. The move follows complaints that the candidate breached election guidelines, prompting legal action under the Model Code of Conduct.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."