നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ്; പ്രതീക്ഷയിൽ യു.ഡി.എഫ്
കോഴിക്കോട്: പോളിങ് ശതമാനത്തിലെ വർധനയിൽ പ്രതീക്ഷയർപ്പിച്ച് യു.ഡി.എഫ്. പോളിങ് ഉയരുമെന്ന് കണക്കാക്കിയിരുവെങ്കിലും പല ജില്ലകളിലെയും വോട്ടിങ്ങിൽ പ്രതിഫലിച്ചത് യു.ഡി.എഫിന് അനുകൂലമായ ട്രെൻഡ് രൂപപ്പെട്ടുവെന്ന് നേതാക്കൾ വിലയിരുത്തുന്നു. പോളിങ് ശതമാനം കൂടുമ്പോഴെല്ലാം ഫലം യു.ഡി.എഫിന് അനുകൂലമാകാറുണ്ടെന്നും ഇത്തവണയും ഇത് പ്രകടമാണെന്നും യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നു.
മലബാറിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമെല്ലാം പോളിങ് വർധന യു.ഡി.എഫിന് അനുകൂലമായി ജനം വോട്ട് ചെയ്തെന്ന് സൂചിപ്പിക്കുന്നതായും യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ ഏകീകരിക്കപ്പെട്ടതായുമാണ് പൊതുവായ വിലയിരുത്തൽ. സർക്കാരിനെതിരേ ന്യൂനപക്ഷങ്ങൾക്കുള്ള അതൃപ്തി പ്രതിഫലിച്ചുവെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ നിന്നുള്ള കണക്കുകൾ ഭരണമാറ്റത്തിനുവേണ്ടി ജനം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്നാണ് യു.ഡി.എഫിൻ്റെ നിരീക്ഷണം.
ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമല്ലെങ്കിലും ഭരണമാറ്റം ജനം ആഗ്രഹിച്ചിരുന്നതായി പോളിങ് ശതമാനത്തിലെ കണക്കുകൾ നിരത്തി യു.ഡി.എഫ് വാദിക്കുന്നു. എൽ.ഡി.എഫിൻ്റെ പരമ്പരാഗത വോട്ടിൽ ചോർച്ചയുണ്ടായി. യു.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടായില്ലെന്ന് വിവിധ മണ്ഡലങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ മനസിലാകുമെന്ന് നേതാക്കൾ പറയുന്നു.
അമ്പലപ്പുഴ, പയ്യന്നൂർ ഉൾ പ്പെടെയുള്ള മണ്ഡലങ്ങൾക്ക് പുറമെ മിക്കയിടത്തും നല്ലൊരു ശതമാനം സി.പി.എം വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി വീണിട്ടുണ്ട്. ഇടത് കോട്ടകളായ പല മണ്ഡലങ്ങളിൽ അടിയൊഴുക്ക് ഉണ്ടായി. ഇത് വൻ അട്ടിമറികൾക്ക് കാരണമാകുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
യു.ഡി.എഫിൻ്റെ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങൾ സേഫ് ആയപ്പോൾ ഇടതുമുന്നണിയുടെ പ്രധാന നേതാക്കൾ ശക്തമായ വെല്ലുവിളി നേരിട്ടതായി മുന്നണി കൺവീനർ മത്സരിച്ച പേരാമ്പ്ര മണ്ഡലം ചൂണ്ടിക്കാട്ടി യു.ഡി.എഫ് അഭിപ്രായപ്പെടുന്നു. യു.ഡി.എഫിന് കൂടുതൽ എം.എൽ.എമാരെ ലഭിക്കുക മലബാറിൽ നിന്നായിരിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. മറ്റ് രണ്ട് മേഖലയിലെ മുന്നേറ്റം കൂടിയാവുമ്പോൾ ഭരണം ഉറപ്പിക്കാം.
മലയോര മേഖലയിലും തീരദേശത്തുമെല്ലാം ജനം കൂടെ നിന്നെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 80 മുതൽ 92 വരെ സീറ്റുകൾ നേടി അധികാരത്തിലെത്താൻ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഇടത് മന്ത്രിമാരിൽ 11പേർ കടുത്ത മത്സരമാണ് നേരിട്ടത്. ഇതിൽ പകുതിയോളം പേർ പരാജയപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം, ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിലേക്ക് മറിഞ്ഞതായി യു.ഡി.എഫ് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."