അഴിമതി ആരോപണം: ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു
ന്യൂഡൽഹി:അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് കടുത്ത നടപടികൾ ഉയരവേ രാജിവച്ചു. ഇംപീച്ച്‌മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് അദ്ദേഹം രാജി നൽകിയത്. കഴിഞ്ഞ വർഷം ജസ്റ്റിസ് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം പിടിച്ചെടുത്തതിനെ തുടർന്ന് വിവാദത്തിലായിരുന്നു.
പെൻഷനും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ 'തന്ത്രപരമായ' രാജി
പാർലമെന്റ് ഇംപീച്ച്‌മെന്റ് നടപടികളിലൂടെ പുറത്താക്കിയിരുന്നെങ്കിൽ ജസ്റ്റിസ് വർമ്മയ്ക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നില്ല. എന്നാൽ വിരമിക്കുന്നതിന് മുൻപ് രാജിവെച്ചത്തിലൂടെ വിരമിച്ച ജഡ്ജിമാർക്ക് ലഭിക്കുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും വർമ്മക്ക് തുടർന്നും ലഭിക്കുന്നതാണ്. രാജി സ്വീകരിച്ചതോടെ ഇംപീച്ച്‌മെന്റ് നടപടികൾ അവസാനിപ്പിക്കുമെന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങളിൽ ലഭിക്കുന്ന വിവരം.
വിവാദമായ പണമിടപാടും അന്വേഷണവും
2025 മാർച്ച് 14-നാണ് വിവാദങ്ങളുടെ തുടക്കമായത്. അന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ ലുട്ട്യൻസിലെ വസതിയിലുള്ള സ്റ്റോർ റൂമിൽ നിന്ന് കണക്കിൽപ്പെടാത്ത വൻ തുക പിടിച്ചെടുക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹം ഭോപ്പാലിലായിരുന്നു. എന്നാൽ ഈ പണം തന്റേതല്ലെന്നാണ് വർമ്മയുടെ വാദം,അതിന് കാരണമായി അദേഹം ചൂണ്ടി കാണിക്കുന്നത് എല്ലാവർക്കും പ്രവേശനമുള്ള മുറിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നതെന്നാണ്.
അപൂർവ്വമായ നീക്കത്തിലൂടെ, ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്ത ദൃശ്യങ്ങളും വീഡിയോകളും കോടതി പുറത്തുവിട്ടിരുന്നു. "വളരെ വേദനയോടെയാണ് ഞാൻ രാജിവയ്ക്കുന്നത്" എന്ന് കത്തിൽ പറയുന്നുണ്ടെങ്കിലും, രാജിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായ വിശദീകരണം ഇതുവരെ നൽകിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."