ഒരുവർഷം വീടുകളിൽ 202 പ്രസവങ്ങൾ; ജനുവരിയിൽ മാത്രം മൂന്ന് നവജാതശിശുക്കൾ മരിച്ചു
കൊച്ചി: ആരോഗ്യരംഗം ഏറെ മുന്നിലാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും വീടുകളിലെ പ്രസവങ്ങൾ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശരേഖ. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം 14 പ്രസവങ്ങളാണ് നടന്നത്. ഇതിൽ മൂന്ന് നവജാതശിശുക്കൾ മരണപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.
അഡ്വ.കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റ് നൽകിയ മറുപടിയിൽ 2019 മുതൽ 2026 ജനുവരി വരെ 3369 പ്രസവങ്ങൾ വീടുകളിൽ നടന്നതായി വ്യക്തമാക്കുന്നു. 2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം 20, കൊല്ലം 8, പത്തനംതിട്ട രണ്ട്, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, ഇടുക്കി 27, എറണാകുളം 16, തൃശൂർ 10, പാലക്കാട് 15, മലപ്പുറം 50, കോഴിക്കോട് 11, വയനാട് 17, കണ്ണൂർ 10, കാസർകോട് നാലും കേസുകൾ റിപ്പോർട്ട് ചെയ്തതായും മറുപടിയിൽ വ്യക്തമാക്കുന്നു. 2019-20 കാലയളവിൽ 467 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020-21ൽ 576, 2021-22ൽ 586, 2022-23ൽ 584, 2023-24ൽ 526, 2024-25ൽ 428, 2025 ജനുവരി മുതൽ ഡിസംബർ വരെ 188, 2026 ജനുവരിയിൽ മാത്രം 14 എന്നിങ്ങനെയാണ് കണക്കുകൾ. അഞ്ച് വർഷത്തിനിടെ 30 നവജാതശിശുക്കൾ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
2021-22ൽ ഒന്ന്, 2022-23ൽ നാല്, 2023-24ൽ നാല്, 2024-25ൽ 12, 2025 ജനുവരി മുതൽ ഡിസംബർ വരെ ആറ്, 2026 ജനുവരി മാത്രം മൂന്ന് എന്നിങ്ങനെയാണ് മരിച്ച നവജാത ശിശുക്കളുടെ എണ്ണം. രണ്ടുവർഷമായി വീട്ടിലെ പ്രസവങ്ങളുടെ എണ്ണം കുറയ്ക്കാൻ നടത്തുന്ന പ്രവർത്തനങ്ങളിൽ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് നിയമ പോരാട്ടം തുടരുന്ന മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ ഡോ. കെ. പ്രതിഭ പ്രതികരിച്ചു. വീടുകളിലെ പ്രസവങ്ങൾക്ക് എതിരേ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ തദ്ദേശ വകുപ്പ് കഴിഞ്ഞ വർഷംസർക്കുലർ പുറപ്പെടുവിച്ചത് ഡോ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."