ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറുള്ള കൂറ്റൻ ട്രക്ക് മറിഞ്ഞു; ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം
ഹൈദരാബാദ്: ടോൾ പ്ലാസയിൽ കാത്തുനിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട കൂറ്റൻ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം.ഹൈദരാബാദ്-വിജയവാഡ ദേശീയപാതയിലെ കീസര ടോൾ പ്ലാസയ്ക്ക് സമീപം ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൈദരാബാദ് യെല്ലറെഡ്ഡിഗുഡ സ്വദേശിയും പ്രമുഖ അഭിഭാഷകനുമായ ബി. ശ്രീനിവാസ റാവു (45) ആണ് അപകടത്തിൽ മരിച്ചത്.
അപകടം ടോൾ പ്ലാസയിൽ
വൈകുന്നേരം 4.15-ഓടെ കാഞ്ചിക്കച്ചേർല മണ്ഡലത്തിലെ കീസര ടോൾ പ്ലാസയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ശ്രീനിവാസ റാവു ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ ടോൾ നൽകാനായി പതിയെ നീങ്ങുന്നതിനിടെ, തൊട്ടടുത്തെ വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട 16 ടയറുള്ള ഭീമൻ ട്രക്ക് കാറിന് മുകളിലേക്ക് വന്ന് മറിയുകയായിരുന്നു.
ട്രക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. 16 ടയറുള്ള ഭീമൻ ട്രക്കിനടിയിൽ പ്പെട്ട കാർ പൂർണ്ണമായും തകർന്നിരുന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ ശ്രീനിവാസ റാവു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സമുണ്ടായി. ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും (JCB) എത്തിച്ചാണ് കാറിന് മുകളിൽ അമർന്നിരുന്ന കൂറ്റൻ ടാങ്കർ ഉയർത്തിയത്. തകർന്ന് ചതഞ്ഞരഞ്ഞ കാർ വെട്ടിപ്പൊളിച്ചാണ് ശ്രീനിവാസ റാവുവിന്റെ മൃതദേഹം പുറത്തെടുത്തത്. രക്ഷാപ്രവർത്തകർക്ക് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന് അധികൃതർ പറഞ്ഞു.
അതിദാരുണമായ അപകടമാണ് നടന്നത്. ട്രക്ക് ഉയർത്തിമാറ്റാൻ മണിക്കൂറുകൾ വേണ്ടിവന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വിജയവാഡ പൊലീസ് കമ്മീഷണറായ എസ്.വി. രാജശേഖര ബാബു പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."