പാടിയതിലേറെയ അനുഭവിച്ച വേദനകള്‍; ആശാ ഭോസ്‌ലെ
ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ അവസാനിക്കുന്നത് ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ അഞ്ചു പതിറ്റാണ്ടുകളോളം അടക്കിഭരിച്ച രണ്ട് ഇതിഹാസ സഹോദരിമാരുടെ കഥ കൂടിയാണ്. മൂത്ത സഹോദരി ലതാ മങ്കേഷ്‌കറെപ്പോലെ തന്നെ തന്റെ 92ാം വയസിലാണ് ആശയും വിടവാങ്ങുന്നത്. ഒരേ രംഗത്ത് പ്രവര്‍ത്തിച്ചിട്ടും സ്‌നേഹവും ആരോഗ്യകരമായ മത്സരവും ഒത്തുചേര്‍ന്ന അപൂർവമായൊരു സഹോദരബന്ധമായിരുന്നു അവരുടേത്. 'മെലഡി ക്വീന്‍' ആയിരുന്ന ലതയുടെ തണലിലാണ് ആശയും വളര്‍ന്നത്. ചേച്ചിയുടെ സ്വാധീനവും പിന്തുണയും എപ്പോഴും അംഗീകരിച്ചിരുന്നെങ്കിലും 'ലതാ മങ്കേഷ്‌കറുടെ അനുജത്തി' എന്ന ലേബലില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ അവര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇരുവരും ചേര്‍ന്ന് പാടിയ ഗാനങ്ങളെല്ലാം സംഗീതാസ്വാദകര്‍ ഏറ്റെടുത്ത ഹിറ്റുകളായിരുന്നു. ലതയ്‌ക്കൊപ്പം പാടുമ്പോള്‍ വല്ലാത്തൊരു സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി ആശ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. 1932 സെപ്റ്റംബര്‍ എട്ടിന് പ്രശസ്ത സംഗീതജ്ഞനായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും മകളായാണ് ജനനം. പിതാവില്‍ നിന്ന് തന്നെയായിരുന്നു സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ഇരുവരും നുകര്‍ന്നത്.
പ്രണയവും വിരഹവും ഒഴുകിയിറങ്ങി
ഒമ്പതാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ടതില്‍ പിന്നെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ ഇരുവരും ഒരുമിച്ചാണ് നേരിട്ടത്. പ്രൊഫഷണല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്‌തെങ്കിലും ആശയുടെ വ്യക്തിജീവിതം കണ്ണീര്‍ നിറഞ്ഞതായിരുന്നു. ഇത് അവരുടെ പാട്ടിലും നിഴലിച്ചു, കുസൃതിയും പ്രണയവും വിരഹവുമെല്ലാം ആ സ്വരത്തിലൂടെ ഒഴുകിയിറങ്ങി. മൈക്കിന് പിന്നിലെ അവരുടെ യഥാർഥ ജീവിതം ആ പാട്ടുകള്‍ പോലെ മനോഹരമായിരുന്നില്ല. 'ആശാ ഭോസ്‌ലെ: എ ലൈഫ് ഇന്‍ മ്യൂസിക്' എന്ന അവരുടെ ജീവചരിത്രത്തില്‍ പരാമര്‍ശിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ കടന്നുപോയ അഗ്‌നിപരീക്ഷണങ്ങളുടെ നേര്‍ക്കാഴ്ചയാണ്.
പതിനാറാം വയസില്‍ തന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ഗണപത്‌റാവു ഭോസ്‌ലെയെയാണ് അവര്‍ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഹേമന്ത്, വര്‍ഷ, ആനന്ദ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. മകള്‍ വര്‍ഷ 2012ല്‍ ജീവനൊടുക്കി. മൂത്തമകന്‍ ഹേമന്ത് 2015ല്‍ കാന്‍സര്‍ ബാധിച്ചും മരിച്ചു. തന്നേക്കാള്‍ ഇരുപത് വയസോളം പ്രായക്കൂടുതലുണ്ടായിരുന്നു ആദ്യ ഭര്‍ത്താവ് ഗണപത്‌റാവു ഭോസ്‌ലെക്ക്. ഗായികയെ മരുമകളായി അംഗീകരിക്കാന്‍ കഴിയാത്ത യാഥാസ്ഥിതിക കുടുംബമായിരുന്നു ഭര്‍തൃവീട്ടുകാരുടെത്. ഭര്‍ത്താവിന്റെ ക്രൂരമായ മർദനങ്ങള്‍ക്ക് അവര്‍ നിരന്തരം ഇരയായി. ഗര്‍ഭിണിയായിരിക്കെപ്പോലും മർദനമേറ്റ് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടിവന്നു.
സ്വന്തം ആത്മകഥയില്‍ അവര്‍ ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: 'ഭര്‍ത്താവ് മുന്‍കോപിയായിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നത് അയാള്‍ ആസ്വദിച്ചു. പക്ഷേ പുറത്താരും ഇതൊന്നും അറിഞ്ഞിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ ബഹുമാനിച്ചു, ഒരു കാര്യത്തിലും എതിര്‍ത്തു ചോദിച്ചില്ല.'
ആദ്യ വിവാഹബന്ധത്തിലെ താളപ്പിഴകള്‍ക്ക് ശേഷം 1980ല്‍ പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍.ഡി ബര്‍മനെ അവര്‍ വിവാഹം ചെയ്തിരുന്നു.
ആത്മഹത്യാ ശ്രമം
ജീവചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുകളിലൊന്ന് അവരുടെ ആത്മഹത്യാശ്രമത്തെക്കുറിച്ചുള്ളതാണ്. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെയായിരുന്നു ഇത്. ഗര്‍ഭത്തിന്റെ നാലാം മാസത്തില്‍ അനാരോഗ്യം കാരണം മോശം സാഹചര്യങ്ങളുള്ള ഒരു ആശുപത്രിയില്‍ അവര്‍ക്ക് കഴിയേണ്ടി വന്നു. താനൊരു നരകത്തിലാണ് എത്തിപ്പെട്ടതെന്നും, കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായും അവര്‍ പുസ്തകത്തില്‍ പറയുന്നു. ആ വേദനയില്‍ ഒരു കുപ്പി ഉറക്കഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിറക്കാനിരിക്കുന്ന കുഞ്ഞിനോടുള്ള അതിയായ സ്‌നേഹം അവരെ ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റുകയായിരുന്നു.
മലയാളികളുടെയും ആശ
മലയാളത്തില്‍ വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രമേ ആലപിച്ചിട്ടുള്ളുവെങ്കിലും, കേരളത്തിലും മലയാളികള്‍ക്കിടയിലും ആശാ ഭോസ്‌ലെ എന്ന പേരിന് വലിയ സ്ഥാനമാണുള്ളത്. ബോളിവുഡിലും തമിഴിലുമായി അവര്‍ പാടിയ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികള്‍ അവരെ നെഞ്ചിലേറ്റി. കെ.ജെ യേശുദാസിനൊപ്പം അവര്‍ പാടിയ യുഗ്മഗാനങ്ങള്‍ വലിയ ഹിറ്റുകളായിരുന്നു. 'ഛോട്ടി സി ബാത്ത്' എന്ന ചിത്രത്തിലെ 'ജാനേമന്‍ ജാനേമന്‍', 'ആനന്ദ് മഹല്‍' എന്ന ചിത്രത്തിലെ 'നി സ ഗ മ പ നി' തുടങ്ങിയ ഗാനങ്ങള്‍ യേശുദാസ് - ആശാ ഭോസ്‌ലെ കൂട്ടുകെട്ടില്‍ പിറന്ന മാന്ത്രിക സ്പര്‍ശമുള്ളവയാണ്. ഇളയരാജ, എ.ആര്‍ റഹ്മാന്‍ തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പം അവര്‍ പാടിയ തമിഴ് ഗാനങ്ങളും കേരളത്തില്‍ തരംഗമായി. സംഗീത പരിപാടികള്‍ക്കായി കേരളത്തിലെത്തിയപ്പോഴെല്ലാം വലിയ സ്വീകരണമാണ് മലയാളികള്‍ അവര്‍ക്ക് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."