ഷാർജയിൽ വൻ തീപിടുത്തം; പുക നിറഞ്ഞ അപ്പാർട്ട്മെന്റിൽ നിന്ന് നവജാതശിശുവിനെ സാഹസികമായി രക്ഷിച്ച് സിവിൽ ഡിഫൻസ്
ഷാർജ: യുഎഇയിലെ ഷാർജ അൽ നസ്സേറിയയിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നിന്ന് നവജാത ശിശുവിനെയും കുടുംബത്തെയും അതിസാഹസികമായി രക്ഷിച്ച് ഷാർജ സിവിൽ ഡിഫൻസ് അധികൃതർ. വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കനത്ത പുക കാരണം ഒന്നും കാണാൻ പറ്റാത്ത അവസ്ഥയിലായ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഒടുവിൽ സിവിൽ ഡിഫൻസ് സംഘം കുഞ്ഞിനെയും മാതാപിതാക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
പുലർച്ചെ ഏതാണ്ട് 1.35-നാണ് അപ്പാർട്ട്മെന്റിൽ തീപിടിച്ചെന്ന വിവരം ഷാർജ സിവിൽ ഡിഫൻസിന്റെ ഓപ്പറേഷൻ റൂമിൽ കിട്ടുന്നത്. വിവരം അറിഞ്ഞപ്പാടെ അഡ്മിനിസ്ട്രേഷൻ, സാംനാൻ, അൽ മിന ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള വണ്ടികൾ സൈറൺ മുഴക്കി സംഭവസ്ഥലത്തേക്ക് എത്തി. അപ്പാർട്ട്മെന്റിലെ എയർ കണ്ടീഷണറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോഴേക്കും അപ്പാർട്ട്മെന്റ് മുഴുവൻ കട്ടിപ്പുക കൊണ്ട് മൂടിയിരിക്കുകയായിരുന്നു. തീ കത്തുന്നതിനേക്കാൾ വലിയ അപകടം ഈ പുകയാണെന്ന് മനസ്സിലാക്കിയ സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ രണ്ട് കൂട്ടമായി തിരിഞ്ഞു. ഒരു സംഘം തീ അണയ്ക്കാൻ നോക്കുമ്പോൾ, മറ്റേ സംഘം കെട്ടിടത്തിലുള്ള ആൾക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തുടങ്ങി.
ഈ സമയത്താണ് ഉള്ളിൽ ഒരു കുടുംബവും അവരുടെ നവജാത ശിശുവും ഉറങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർ അറിയുന്നത്. പുറത്ത് എന്ത് സംഭവിക്കുന്നു എന്ന് പോലുമറിയാതെ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ അടുത്തേക്ക് പ്രത്യേക ഗോവണി വെച്ചാണ് സിവിൽ ഡിഫൻസ് സംഘം അകത്തേക്ക് കയറിയത്.
"ഓരോ അടിയന്തര ഘട്ടത്തിലും ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. പുക വകവെക്കാതെ സ്വന്തം ജീവൻ പണയം വെച്ചാണ് ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പുറത്തെത്തിച്ചത്," ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസഫ് ഉബൈദ് യൂസഫ് ഹർമൗൾ അൽ ഷംസി പറഞ്ഞു.
മറ്റ് അപ്പാർട്ട്മെന്റുകളിലേക്ക് തീ പടരാത്ത രീതിയിൽ ഫയർഫോഴ്സ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
A major fire broke out in a Sharjah apartment building, prompting a swift emergency response. Civil Defence teams heroically rescued a newborn from a smoke-filled residence, preventing tragedy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."