കോട്ടയം മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷം; 40 ശസ്ത്രക്രിയകൾ മുടങ്ങി; ഉപകരണങ്ങൾ കഴുകാൻ സ്വകാര്യ ആശുപത്രിയെ തേടി അധികൃതർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പൈപ്പ് ലൈൻ തകരാറിനെത്തുടർന്ന് രണ്ട് ദിവസമായി തുടരുന്ന ജലക്ഷാമം മൂലം ചികിത്സാ സംവിധാനങ്ങൾ താളംതെറ്റി. ഓപ്പറേഷൻ തിയേറ്ററുകളിൽ വെള്ളം ലഭ്യമല്ലാത്തതിനെത്തുടർന്ന് അസ്ഥിരോഗ വിഭാഗം, ജനറൽ സർജറി ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി നാൽപ്പതോളം ശസ്ത്രക്രിയകളാണ് മുടങ്ങിയത്.
ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ സംവിധാനമില്ലാത്തതായിരുന്നു പ്രധാന പ്രതിസന്ധി. ഒടുവിൽ ഉപകരണങ്ങൾ കുട്ടികളുടെ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചാണ് അണുവിമുക്തമാക്കിയത്. മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധിയെന്ന് മുതിർന്ന ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പുതിയ സർജറി ബ്ലോക്കിനെയാണ് ജലക്ഷാമം രൂക്ഷമായി ബാധിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽ ജലവിതരണം പൂർണ്ണമായും നിലച്ചത്. കുടിക്കാനും ശുചിമുറി ആവശ്യങ്ങൾക്കും വെള്ളമില്ലാതെ വന്നതോടെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലായി. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത്. പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു.
വാർഡുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നലെ രാവിലെ അഗ്നിശമന സേനയുടെ ടാങ്കറുകളിൽ സ്വകാര്യ ഏജൻസികൾ വെള്ളമെത്തിച്ചതോടെയാണ് നേരിയ ആശ്വാസമായത്. വൈകിട്ടോടെ കരാർ ഏജൻസി എത്തി തകരാർ പരിഹരിച്ചതോടെ ജലവിതരണം പുനഃസ്ഥാപിച്ചു.
severe water scarcity at kottayam medical college has brought medical services to a standstill, forcing the cancellation of 40 scheduled surgeries. due to the lack of water, the hospital is unable to clean and sterilize surgical instruments, leading authorities to seek assistance from nearby private hospitals to wash their equipment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."