പ്രധാനമന്ത്രിയെ ട്രംപ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നു; എപ്സ്റ്റീൻ ഫയലിൽ മോദി കുടുങ്ങുമെന്ന് രാഹുൽ ഗാന്ധി
മുർഷിദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുകയാണെന്നും മോദിയുടെ രാഷ്ട്രീയ ഭാവി ഇപ്പോൾ ട്രംപിന്റെ കൈകളിലാണെന്നും രാഹുൽ ആരോപിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എപ്സ്റ്റീൻ ഫയലിലെ' രഹസ്യങ്ങൾ
മോദിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വിവാദമായ 'എപ്സ്റ്റീൻ ഫയലുകളിൽ' ഉണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. ഈ രഹസ്യങ്ങൾ ട്രംപിന് അറിയാമെന്നും അത് ഉപയോഗിച്ച് മോദിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയെക്കുറിച്ചുള്ള സത്യങ്ങളെല്ലാം എപ്സ്റ്റീൻ ഫയലുകളിൽ പൂട്ടിയിട്ടിരിക്കുകയാണ്. ട്രംപിന് ഇതിനെ കുറിച്ച് നന്നായി അറിയാം, അതുകൊണ്ടാണ് തനിക്ക് വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പരസ്യമായി പറയുന്നത് എന്നും രാഹുൽ ഗാന്ധി വേദിയിൽ തുറന്നടിച്ചു.
അദാനി ബന്ധവും അമേരിക്കൻ നടപടിയും
ബിജെപിയുടെ സാമ്പത്തിക സ്രോതസ്സുകൾ ഗൗതം അദാനിയുടെ കൈകളിലാണെന്ന് ട്രംപിന് വ്യക്തമായ ബോധ്യമുണ്ടെന്നും രാഹുൽ പറഞ്ഞു. അമേരിക്കയിൽ അദാനിക്കെതിരെ കേസെടുത്തതിന് പിന്നിൽ ഈ കൃത്യമായ ധാരണയുണ്ട്. മോദിയുടെ എല്ലാ ബലഹീനതകളും കൈവശമുള്ളതിനാലാണ് ട്രംപ് വിളിക്കുമ്പോൾ പ്രധാനമന്ത്രി 'യെസ് സാർ' എന്ന് വിനീതനായി മറുപടി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
'തലകുനിക്കാത്ത ഇന്ത്യയുടെ ചരിത്രം'
ഇന്ത്യൻ ചരിത്രത്തിലെ മുൻനിര നേതാക്കളെ സ്മരിച്ചുകൊണ്ടാണ് രാഹുൽ മോദിയെ വിമർശിച്ചത്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, ബി.ആർ. അംബേദ്കർ, ഇന്ദിരാ ഗാന്ധി തുടങ്ങിയവർ ആർക്കും മുന്നിലും തലകുനിച്ചിട്ടില്ല. എന്നാൽ ഇന്ന് വിദേശ രാജ്യത്തിന് മുന്നിൽ വിനീതനാകുന്ന പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണ്.
തനിക്ക് ആർഎസ്എസിനെയോ ബിജെപിയെയോ ഭയമില്ലെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ സിംഹങ്ങളെപ്പോലെ പോരാടണമെന്നും ആഹ്വാനം ചെയ്തു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവും ദേശസ്‌നേഹവും പ്രവർത്തകരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
During a Congress election rally, Leader of the Opposition Rahul Gandhi launched a scathing attack on Prime Minister Narendra Modi, alleging that he is being "remote-controlled" by US President Donald Trump.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."