നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻ രാജിന്റെ മരണത്തിൽ ആരോഗ്യ സർവകലാശാലയുടെ പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ എത്തി തെളിവെടുപ്പ് നടത്തും.
കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന ഗവർണറുടെ കർശന നിർദേശത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണ സമിതി മരണത്തിൽ അന്വേഷണം നടത്തുന്നത്. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കോളേജിലെ വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരിൽ നിന്നും സംഘം നേരിട്ട് വിവരങ്ങൾ ശേഖരിക്കും.
അതേസമയം നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കോളേജിൽ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ നിതിൻ രാജിന്റെ സഹപാഠികളും രക്ഷിതാക്കളും ഇന്ന് കോളജിലെത്തും. മാനേജ്‌മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിദ്യാർഥികളുമായുള്ള ചർച്ചയും ഇന്ന് നടന്നേക്കുമെന്നാണ് സൂചന.
കുടുംബം ഉന്നയിക്കുന്ന ഗുരുതര ആരോപണങ്ങൾ
നിതിൻ രാജ് ഒരിക്കലും ആത്മഹത്യ തിരഞ്ഞെടുക്കില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിച്ചു. കോളജ് അധികൃതർ പുറത്തുവിടുന്ന വിവരങ്ങളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ് നിതിൻ രാജിന്റെ സഹോദരി പ്രധാനമായും ആരോപിക്കുന്നത്.
നിതിൻ ഫോൺ ഉപേക്ഷിച്ചു പോയെന്ന വാദം തെറ്റാണ്, ഫോൺ അധികൃതർ ബലമായി വാങ്ങി വെച്ചതാണെന്നും കുടുംബം ആരോപിക്കുന്നു.
ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മരണകാരണമെന്ന പ്രചാരണം സഹോദരി കഴിഞ്ഞ ദിവസം തള്ളി രംഗത്തെത്തിയിരുന്നു. ചെറിയൊരു തുകയുടെ പേരിൽ നിതിൻ ജീവിതം അവസാനിപ്പിക്കില്ലെന്നും അവർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധ്യാപിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാനാണെന്നും കുടുംബം സംശയിക്കുന്നു.
പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിൻ ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ട്. കരഞ്ഞുകൊണ്ട് പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങൾ ഓഡിയോ സഹിതം പുറത്തുവിടാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എന്നാൽ ഇത്രയും ആളുകൾ പഠിക്കുന്ന കോളജിനുള്ളിൽ അപകടം നടന്നിട്ടും നിതിനെ രക്ഷിക്കാൻ കഴിയാത്തത് വലിയ വീഴ്ചയാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. മൂന്ന് മണിക്കൂറോളം ജീവനുണ്ടായിട്ടും രക്തഗ്രൂപ്പ് തിരിച്ചറിയാനോ വിദഗ്ധ ചികിത്സ നൽകാനോ അധികൃതർ തയ്യാറായില്ല. നിതിൻ വീണെന്ന് പറയുന്ന സ്ഥലത്ത് രക്തക്കറകൾ കാണാത്തതും ശരീരത്തിലെ മുറിവുകളും ദുരൂഹത വർദ്ധിപ്പിക്കുന്നതായും സഹോദരി കൂട്ടിച്ചേർത്തു.
നിർണ്ണായകമായി ശബ്ദസന്ദേശങ്ങൾ
"ആര് തളർത്തിയാലും ഡോക്ടറായിട്ടേ ഞാൻ ഈ കോളജിൽ നിന്ന് പുറത്തിറങ്ങൂ" എന്ന് നിതിൻ സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. പഠനത്തിൽ ഉറച്ചുനിൽക്കുമെന്ന് ആവർത്തിക്കുന്ന നിതിൻ, സ്റ്റാഫ് റൂമിൽ താൻ നേരിട്ട ഭീഷണികളെക്കുറിച്ചും അതിൽ വിവരിക്കുന്നുണ്ട്. എച്ച്.ഒ.ഡി ഡോ. എസ്.കെ. റാം തന്നെ നിരന്തരം വേട്ടയാടുന്നുവെന്നും കുടുംബത്തെ അധിക്ഷേപിക്കുന്നുവെന്നും നിതിൻ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.
അച്ചടക്ക നടപടി
ഗവർണറുടെ ഇടപെടലിനെത്തുടർന്ന് കുറ്റാരോപിതരായ ഡോ. എസ്.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പൊലിസ് കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതരെ പുറത്താക്കുന്നത് വരെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
The death of Nithin Raj, a first-year BDS student at Anjarakandy Dental College, has sparked massive protests and serious allegations of institutional harassment. A special investigation committee from the Health University is visiting the campus today to collect evidence following a strict directive from the Governor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."