വാൽപാറ റോഡ് നിർമ്മാണത്തിൽ വൻ പിഴവ്: സുരക്ഷാ പാളിച്ചകൾ അക്കമിട്ടു നിരത്തി മോട്ടർ വാഹന വകുപ്പ്; റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും
വാൽപാറ: വാൽപാറ ചുരം റോഡിലെ അശാസ്ത്രീയമായ നിർമ്മാണ രീതികളാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് പാലക്കാട് നിന്നുള്ള മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം അപകടമുണ്ടായ വാൽപാറ 13-ാം വളവ് സന്ദർശിച്ച വിദഗ്ധ സംഘം, സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
വാൽപാറ ചുരത്തിലെ മിക്ക വളവുകളിലും സംരക്ഷണ ഭിത്തികൾക്ക് മതിയായ ഉയരമുണ്ടെങ്കിലും കൊടുംവളവുകളായ 9, 13 എന്നിവിടങ്ങളിൽ ഇവയ്ക്ക് ഉയരം വളരെ കുറവാണെന്ന് സംഘം കണ്ടെത്തി. 13-ാം വളവിൽ മതിയായ ഉയരമില്ലാത്ത ഭിത്തിയിൽ തട്ടിയാണ് വാൻ താഴേക്ക് മറിഞ്ഞത്. വെള്ളച്ചാട്ടങ്ങളിൽ നിന്നുള്ള വെള്ളം റോഡിൽ കെട്ടിനിൽക്കാതിരിക്കാനാണ് സംരക്ഷണ ഭിത്തികളുടെ ഉയരം കുറച്ചതെന്നാണ് തമിഴ്നാട് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, ഭിത്തികളുടെ ഉയരം കൂട്ടി റോഡരികിൽ വെള്ളം ഒഴുകിപ്പോകാൻ പ്രത്യേക ചാലുകൾ (Drainage) നിർമ്മിക്കണമെന്നാണ് മലയാളി വിദഗ്ധർ നിർദ്ദേശിക്കുന്നത്.
മഴവെള്ളവും വെള്ളച്ചാട്ടങ്ങളിൽ നിന്നുള്ള വെള്ളവും റോഡിലൂടെ ഒഴുകുന്നത് വാഹനങ്ങൾ തെന്നിമാറാൻ (Skidding) കാരണമാകുന്നു. നെല്ലിയാമ്പതി ഉൾപ്പെടെയുള്ള കേരളത്തിലെ ചുരം റോഡുകളിൽ സമാനമായ പ്രശ്നം ചാലുകൾ നിർമ്മിച്ച് പരിഹരിച്ചിട്ടുണ്ടെന്ന് കേരള സംഘം തമിഴ്നാട് ജോയിന്റ് ആർ.ടി.ഒ ശശികുമാറിനെ അറിയിച്ചു. തുടർന്ന്, മറ്റ് സ്ഥലങ്ങളിൽ പഠനം നടത്തി ചാലുകൾ നിർമ്മിക്കുമെന്ന് തമിഴ്നാട് അധികൃതർ ഉറപ്പുനൽകി.
ആവർത്തിക്കുന്ന അപകടങ്ങൾ
വാൽപാറ ചുരത്തിൽ അപകടങ്ങൾ പതിവ് കാഴ്ചയാണ്. 2012 നവംബറിൽ നാലാം വളവിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ എട്ടിനും ഒൻപതിനും ഇടയിലുള്ള വളവിൽ വാൻ മറിഞ്ഞ് മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. പലയിടത്തും വാഹനമിടിച്ചാലും തകരാത്ത 'ഡെലിനേറ്റർ' സംരക്ഷണ ഭിത്തികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും 9, 13 വളവുകളിൽ ഇവയുമില്ല.
കേരളത്തിലും പഠനം നടത്താൻ നിർദ്ദേശം
വാൽപാറയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചുരം റോഡുകളിലും സമാനമായ പരിശോധന നടത്താൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർദ്ദേശം നൽകി. വാൽപാറയിലെ റിപ്പോർട്ടും തമിഴ്നാട് ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങളും ലഭിച്ച ശേഷം കേരളത്തിലെ മലയോര പാതകളിൽ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.
An expert team from the Kerala Motor Vehicles Department (MVD) has identified serious flaws in the road construction at Valparai following a series of accidents. Their study highlights that the low height of protection walls at dangerous hairpins, like the 13th curve, and the lack of proper drainage systems are major safety risks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."