ഇത് ലാസ്റ്റ് ചാന്‍സ്; കരാറില്‍ എത്തിയില്ലെങ്കില്‍ കടുത്ത ആക്രമണം; ഇറാനെതിരെ പുതിയ ഭീഷണിയുമായി ട്രംപ്
വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ അടുത്ത ഘട്ട ചര്‍ച്ചകള്‍ നാളെ ആരംഭിക്കാനിരിക്കെ വീണ്ടും ഭീഷണിയുമായി ട്രംപ്. ഇറാന് ഇത് അവസാന അവസരമാണെന്നും, കരാറില്‍ എത്തിയില്ലെങ്കില്‍ കടുത്ത ആക്രമണമുണ്ടാകുമെന്നും ട്രംപ് ഭീഷണിമുഴക്കി. ഊര്‍ജനിലയങ്ങളും, പാലങ്ങളും ഉള്‍പ്പെടെ തകര്‍ക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ചര്‍ച്ചകള്‍ക്കായി നാളെ യുഎസ് പ്രതിനിധികള്‍ പാകിസ്താനില്ലെത്തുമെന്നാണ് ട്രംപിന്റെ വിശദീകരണം. എന്നാല്‍ ചര്‍ച്ചയെ സംബന്ധിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇനി നല്ല പിള്ള ചമയാനില്ലെന്നും, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇറാന്‍ ആണെന്നുമാണ് ട്രംപിന്റെ വാദം.
' ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയെന്ന് ഇറാന്‍ പ്രഖ്യാപിച്ചത് വിചിത്രമാണ്. യുഎസ് ഇതിനകം അത് അടച്ച് പൂട്ടിയിട്ടുണ്ട്. ഹോര്‍മുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യണ്‍ ഡോളര്‍ വരുമാന നഷ്ടമാണ് ഇറാന് ഉണ്ടാകുന്നത്. യുഎസിന് ഒന്നും നഷ്ടപ്പെടാനില്ല. നിരവധി കപ്പലുകള്‍ ഇപ്പോള്‍ ടെക്‌സസ്, ലൂസിയാന, അലാസ്‌ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ട്. കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനിലെ എല്ലാ ഊര്‍ജനിലയങ്ങളും, പാലങ്ങളും തകര്‍ക്കും,' ട്രംപ് കുറിച്ചു.
അതേസമയം ട്രംപിന്റെ വാക്കിന് പുല്ലുവില കൽപ്പിച്ച് ലെബനനുമായുള്ള വെടിനിർത്തൽ കരാറിനെതിരെ ഇസ്റാഈലിൽ ജനരോഷം കനക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ലെബനനുമായി 10 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെയാണ് ഇസ്റാഈലിൽ കരാറിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് പടിഞ്ഞാറൻ ജറുസലേമിലെ യുഎസ് എംബസിക്ക് മുന്നിൽ പ്രകടനം നടത്തിയത്.
ഹിസ്ബുള്ളയുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവരെ പൂർണ്ണമായി നിരായുധരാക്കാതെയുള്ള വെടിനിർത്തൽ സുരക്ഷിതമല്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് നിരന്തരം വിധേയരാകുന്ന വടക്കൻ ഇസ്റാഈൽ നിവാസികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഹിസ്ബുള്ള ഇപ്പോഴും വലിയ ഭീഷണിയാണെന്നും സൈനിക നടപടി പാതിവഴിയിൽ നിർത്തിയത് വടക്കൻ മേഖലയിലെ ജനങ്ങളെ അപകടത്തിലാക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."