മധ്യപ്രദേശിൽ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവം: ബ്ലഡ് ബാങ്കിന് ഗുരുതര വീഴ്ച, രേഖകളിൽ വൻ കൃത്രിമം
ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌ന ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്ലഡ് ബാങ്കിലെ ദാതാക്കളുടെ രക്തം കൃത്യമായി പരിശോധിച്ചില്ലെന്നും കാലഹരണപ്പെട്ട രക്തം കുട്ടികൾക്ക് നൽകിയെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. തലാസീമിയ ബാധിച്ച് മാസംതോറും രക്തം മാറ്റിവയ്ക്കേണ്ടി വന്ന കുട്ടികളാണ് അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്.
അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
രക്തദാതാക്കളെ എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാക്കുന്നതിൽ വൻ വീഴ്ച സംഭവിച്ചു. കൃത്യതയുള്ള എലിസ (ELISA) പരിശോധനകൾക്ക് പകരം നിലവാരം കുറഞ്ഞ റാപ്പിഡ് കാർഡ് പരിശോധനകളാണ് നടത്തിയത്.ലൈസൻസ് കാലാവധി കഴിഞ്ഞ സ്വകാര്യ ബ്ലഡ് ബാങ്കിൽ നിന്നും കാലഹരണപ്പെട്ട രക്തം വാങ്ങി കുട്ടികൾക്ക് നൽകി. എച്ച്ഐവി ബാധിച്ച ഒരു പെൺകുട്ടിക്ക് ലഭിച്ചത് ഇത്തരത്തിൽ കാലാവധി കഴിഞ്ഞ രക്തമാണ്.
ബ്ലഡ് ബാങ്കിലെ രജിസ്റ്ററുകളിൽ ദാതാക്കളുടെയോ സ്വീകർത്താക്കളുടെയോ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പലയിടത്തും വിവരങ്ങൾ വെട്ടി തിരുത്തുകയും കൃത്രിമം കാണിക്കുകയും ചെയ്തു.ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ അനധികൃത വ്യക്തികളുടെ സാന്നിധ്യം പതിവായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രോഗം പടരാൻ സാധ്യത; ദാതാക്കൾ അപ്രത്യക്ഷർ
പരിശോധനയിൽ എച്ച്ഐവി ലക്ഷണങ്ങൾ കണ്ട 14 രക്തദാതാക്കളിൽ ഒൻപത് പേരെയും കുറിച്ച് നിലവിൽ വിവരങ്ങളൊന്നുമില്ല. ഇവർക്ക് ആവശ്യമായ ചികിത്സയോ നിർദ്ദേശങ്ങളോ നൽകുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. ഇത് സമൂഹത്തിൽ കൂടുതൽ ആളുകളിലേക്ക് രോഗം പടരാൻ കാരണമായേക്കാമെന്ന ഭീതി വർദ്ധിപ്പിക്കുന്നു.
നടപടികൾ ശക്തം
സംഭവം പുറത്തുവന്നതിന് പിന്നാലെ സത്‌ന ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇൻ-ചാർജ് ഡോ. ദേവേന്ദ്ര പട്ടേലിനെയും രണ്ട് ലാബ് ടെക്നീഷ്യൻമാരെയും സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുന്നതോടെ കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. 2024 ജനുവരി മുതൽ 2025 മാർച്ച് വരെ കുട്ടികൾക്ക് നൽകിയ 204 യൂണിറ്റ് രക്തത്തിൽ 35 എണ്ണവും ശരിയായ പരിശോധന നടത്താത്തവയാണെന്ന കണ്ടെത്തൽ ആരോഗ്യ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."