തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്
തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ചിതറിത്തെറിച്ച മൃതദേഹങ്ങളിൽ മൂന്ന് പേരെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. തൃശ്ശൂർ പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശി വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
തിരിച്ചറിയൽ ദുഷ്‌കരം; തിരച്ചിൽ തുടരും
മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയൽ നടപടികൾ പൊലിസിനും ഫയർഫോഴ്‌സിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സ്ഫോടനം നടന്ന പുരയ്ക്ക് സമീപത്തെ കുളങ്ങളിലും പാടങ്ങളിലും മൃതദേഹ ഭാഗങ്ങൾക്കായി നടത്തിയ തിരച്ചിൽ വെളിച്ചക്കുറവ് മൂലം താൽക്കാലികമായി നിർത്തിവെച്ചു. ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.
കളക്ടർ ആശുപത്രി സന്ദർശിച്ചു
തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കായി സജ്ജീകരിച്ച പ്രത്യേക യൂണിറ്റിലെത്തിയ കളക്ടർ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. കാണാതായവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു.
നടുക്കം മാറാതെ നാട്
അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും മുണ്ടത്തിക്കോട്ടും മെഡിക്കൽ കോളേജ് പരിസരത്തും ഉറ്റവരുടെ വിവരങ്ങൾക്കായി കാത്തുനിൽക്കുന്നവരുടെ തിരക്കാണ്. മോർച്ചറിക്ക് മുന്നിൽ തടിച്ചുകൂടിയ ബന്ധുക്കളുടെ തേങ്ങലടക്കാനാവാത്ത കാഴ്ച പ്രദേശം മുഴുവൻ ശോകമൂകമാക്കി.
സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് സംഘവും സ്ഫോടകവസ്തു വിദഗ്ധരും നാളെ വിശദമായ പരിശോധന നടത്തും. തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ ദുരന്തം പൂരപ്രേമികളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."