പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമവും,ബോംബേറും; സ്ഥാനാർത്ഥിക്ക് മർദ്ദനം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പലയിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. മുർഷിദാബാദ്, ദിനാജ്പൂർ, നന്ദിഗ്രാം എന്നിവിടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടി. പല ബൂത്തുകളിലും ഇ.വി.എം (EVM) തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വോട്ടെടുപ്പ് തടസ്സപ്പെടുകയും ചെയ്തു.
1. മുർഷിദാബാദിൽ ബോംബേറും ഏറ്റുമുട്ടലും
മുർഷിദാബാദിൽ വോട്ടെടുപ്പിന് തലേന്ന് രാത്രി തന്നെ അക്രമങ്ങൾ ആരംഭിച്ചിരുന്നു.പള്ളിയിലേക്ക് പോവുകയായിരുന്ന വ്യക്തിക്ക് ബോംബേറിൽ പരിക്കേറ്റു. ഹുമയൂൺ കബീറിന്റെ പാർട്ടി പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ഇയാൾ ആരോപിച്ചു.തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ആം ജനത ഉന്നയൻ പാർട്ടി (AUJP) പ്രവർത്തകരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. പൊലിസ് ലാത്തിച്ചാർജ് നടത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. കല്ലേറിൽ നിരവധി വാഹനങ്ങൾ തകർന്നു.
2. ബി.ജെ.പി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം
ദിനാജ്പൂരിലെ കുമാർഗഞ്ച് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ശുഭേന്ദു സർക്കാരിന് നേരെ തൃണമൂൽ പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതിയുയർന്നു.തൃണമൂൽ പ്രവർത്തകർ സ്ഥാനാർത്ഥിയെ പിന്തുടരുന്നതിന്റെയും പൊലിസ് ഇടപെട്ട് അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
തന്റെ പോളിംഗ് ഏജന്റുമാരെ തൃണമൂൽ ഭീഷണിപ്പെടുത്തി പുറത്താക്കുകയാണെന്നും തോൽവി ഭയന്നാണ് മമത ബാനർജി അക്രമം അഴിച്ചുവിടുന്നതെന്നും ശുഭേന്ദു സർക്കാർ ആരോപിച്ചു.
3. നന്ദിഗ്രാമിൽ വാക്കേറ്റം; ഇ.വി.എം തകരാർ
ശക്തമായ പോരാട്ടം നടക്കുന്ന നന്ദിഗ്രാമിലും ബി.ജെ.പി - തൃണമൂൽ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി.പൊലിസ് ബി.ജെ.പിക്ക് ഒത്താശ ചെയ്യുന്നുവെന്ന് മന്ത്രി ശശി പഞ്ജ ആരോപിച്ചപ്പോൾ, ഭരണകക്ഷി ഗുണ്ടകൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സുവേന്ദു അധികാരി തിരിച്ചടിച്ചു.
മുർഷിദാബാദ്, മാൾഡ, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി ബൂത്തുകളിൽ ഇ.വി.എം തകരാറിലായതോടെ വോട്ടെടുപ്പ് വൈകി.അക്രമം തടയാൻ കേന്ദ്ര സേനയെ കൂടുതൽ ബൂത്തുകളിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും വോട്ടർമാരിലെ ഭീതി പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. സംഘർഷം നിലനിൽക്കുന്ന ഇടങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."