ശക്തൻ സ്റ്റാന്റിൽ 'ഡിവൈഡർ യുദ്ധം': തൃശ്ശൂർ മേയർക്കെതിരെ ആരോപണം; പ്രതിഷേധവുമായി എൽ.ഡി.എഫ്
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ പ്രധാന കേന്ദ്രമായ ശക്തൻ ബസ് സ്റ്റാന്റിന് മുന്നിലെ ഗതാഗത സംവിധാനങ്ങളെച്ചൊല്ലി നഗരസഭയിൽ ഭരണകക്ഷിയും മേയറും തമ്മിൽ തുറന്ന പോര്. സ്റ്റാന്റിന് മുന്നിലുണ്ടായിരുന്ന ഡിവൈഡറുകൾ നീക്കം ചെയ്ത മേയറുടെ നടപടിയാണ് വൻ പ്രതിഷേധത്തിന് വഴിവെച്ചത്. മേയർ ബസ്സുടമകളിൽ നിന്ന് പണം വാങ്ങിയാണ് ഡിവൈഡറുകൾ നീക്കിയതെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പരസ്യമായി ആരോപിച്ചു.
പ്രതിഷേധവുമായി എൽ.ഡി.എഫ് കൗൺസിലർമാർ
ഡിവൈഡറുകൾ നീക്കം ചെയ്തതോടെ ബസ്സുകൾ അമിതവേഗതയിൽ സ്റ്റാന്റിലേക്ക് പ്രവേശിക്കുമെന്നും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.മേയറുടെ നിർദ്ദേശപ്രകാരം നീക്കിയ ഡിവൈഡറുകൾ എൽ.ഡി.എഫ് കൗൺസിലർമാർ തന്നെ നേരിട്ടെത്തി സ്ഥലത്ത് പുനസ്ഥാപിച്ചു.ഗതാഗത പരിഷ്കാരത്തിന്റെ മറവിൽ മേയർ അഴിമതി നടത്തിയെന്നാണ് ഇടത് കൗൺസിലർമാരുടെ പ്രധാന ആരോപണം.
ഓട്ടോ ഡ്രൈവർമാരുമായി ഏറ്റുമുട്ടൽ
ഡിവൈഡറുകൾ പുനസ്ഥാപിക്കാനുള്ള കൗൺസിലർമാരുടെ നീക്കത്തെ സ്ഥലത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ എതിർത്തതോടെ രംഗം വഷളായി.ഓട്ടോകൾക്ക് തിരിയാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർമാർ ഡിവൈഡർ മാറ്റുന്നതിനെ അനുകൂലിച്ചത്.കൗൺസിലർമാരും ഡ്രൈവർമാരും തമ്മിൽ ഉന്തും തള്ളും പിടിവലിയുമുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ പൊലിസ് ഇടപെടുകയും ഒരു ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
തൃശ്ശൂർ കോർപ്പറേഷനിൽ നേരത്തെ തന്നെ മേയർ എം.കെ. വർഗീസും എൽ.ഡി.എഫും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഡിവൈഡർ വിവാദത്തോടെ ഈ ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. വികസന കാര്യങ്ങളിൽ മേയർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് എൽ.ഡി.എഫ് കൗൺസിലർമാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."