വനിതാ പ്രാതിനിധ്യം വർധിക്കുമോ ? ഫലമറിയാൻ ഒമ്പത് നാൾ
കൊച്ചി: വനിതാ സംവരണം ചർച്ചയാകുമ്പോൾ കേരളം ഉറ്റുനോക്കുന്നത് ഇത്തവണ എത്ര വനിതകൾ നിയമസഭയിലെത്തുമെന്നതാണ്. നിലവിലെ 11 വനിതാ എം.എൽ.എമാരിൽ മത്സരിക്കുന്ന പത്ത് പേരിൽ ആരെല്ലാം വീണ്ടും തുടരും. പുതുമുഖങ്ങളിൽ എത്ര പേർ കടുത്ത മത്സരത്തിനൊടുവിൽ സഭയിലെത്തും. വനിതാ വോട്ടർമാരുടെ എണ്ണം 52 ശതമാനമായി ഉയർന്നെങ്കിലും മത്സരിക്കുന്നവരുടെ എണ്ണം ഇത്തവണ കുറവാണ്. 420 മുന്നണി സ്ഥാനാർഥികളിൽ 47 പേർ മാത്രമാണ് ഇത്തവണ വനിതകൾ. എൽ.ഡി.എഫ് മൂന്ന് മന്ത്രിമാർ ഉൾപ്പെടെ വനിതകളായ എട്ട് സിറ്റിങ് എം.എൽ.എമാരെ കളത്തിലിറക്കി.
വൈക്കത്ത് സി.പി.ഐയുടെ സി.കെ ആശയ്ക്ക് മാത്രമാണ് സിറ്റ് നിഷേധിക്കപ്പെട്ടത്. മന്ത്രിമാരായ ചിഞ്ചുറാണി, ആർ. ബിന്ദു, വീണാ ജോർജ് എന്നിവർക്ക് പുറമേ കെ.കെ ശൈലജ, യു. പ്രതിഭ, ദലീമ ജോജോ, കെ. ശാന്തകുമാരി, ഒ.എസ് അംബിക എന്നിവരാണ് വീണ്ടും ജനവിധി തേടുന്ന ഇടത് എം.എൽ.എമാർ. യു.ഡി.എഫിൻ്റെ രണ്ട് സിറ്റിങ് എം.എൽ എമാരായ ഉമാ തോമസും കെ.കെ രമയും വീണ്ടും മത്സരിക്കുന്നുണ്ട്. എൽ.ഡി. എഫ് 18 സീറ്റിലും യു.ഡി. എഫ് 12 സീറ്റിലും എൻ.ഡി.എ 17 സീറ്റിലുമാണ് വനിതകളെ പരിഗണിച്ചിരിക്കുന്നത്. ഇതിൽ അരൂർ, കോങ്ങാട്, തൃക്കാക്കര സീറ്റുകളിൽ മാത്രമാണ് വനിതകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. എൻ.ഡി. എ അപ്രസക്തമായ ഇവിടെ നിന്ന് വനിതകൾ തന്നെ സഭയിൽ എത്തുമെന്ന് ഉറപ്പിക്കാം.
അരൂരിൽ ദലീമയ്ക്കെതിരേ മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാനും തൃക്കാക്കരയിൽ ഉമാ തോമസിനെതിരേ സി.പി.എമ്മിൻ്റെ പുതുമുഖം അഡ്വ. പുഷ്പദാസും കോങ്ങാട് കെ. ശാന്തകുമാരിക്കെതിരേ കോൺഗ്രസിൻ്റെ കെ. തുളസിയുമാണ് പോർമുഖത്തുള്ളത്. മുൻ മന്ത്രി കെ.കെ ശൈലജ കഴിഞ്ഞതവണ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 60,963 വോട്ടിന് ജയിച്ച കൂത്തുപറമ്പ് വിട്ട് പേരാവൂരിൽ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫിനെതിരേയാണ് ഏറ്റുമുട്ടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ഭാര്യ പി.കെ ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പും സി.പി.ഐ നേതാവ് സത്യൻ മൊകേരിയുടെ ഭാര്യ പി. വസന്തം മത്സരിക്കുന്ന നാദാപുരവും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. സി.പി.ഐ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പിയിൽ പോയ സിറ്റിങ് എം.എൽ.എ സി.സി മുകുന്ദനെയും യു.ഡി.എഫിലെ സുനിൽ ലാലൂരിനെയും വെല്ലുവിളിച്ചാണ് നാട്ടികയിൽ മുൻ എം.എൽ.എ ഗീതാ ഗോപിയുടെ പോരാട്ടം.
ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദു യു.ഡി.എഫിലെ തോമസ് ഉണ്ണിയാടനെയും ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണി കോൺഗ്രസിലെ എം.എം നസീറിനെയും ആറന്മുളയിൽ മന്ത്രി വീണാ ജോർജ് കോൺഗ്രസിലെ അബിൻ വർക്കിയെയുമാണ് നേരിടുന്നത്. സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ മുൻ എം.എൽ.എ അയിഷപോറ്റിയും ധനമന്ത്രി കെ.എൻ ബാലഗോപാലും തമ്മിലുള്ള കൊട്ടാരക്കരയിലെ മത്സരവും കൊല്ലത്ത് ഡി.സി.സി പ്രസിഡൻ്റ് ബിന്ദു കൃഷ്ണയും സി.പി.എമ്മിലെ എസ്. ജയമോഹനനും തമ്മിലുള്ള പോരാട്ടവും കടുക്കും. പേരാമ്പ്രയിൽ മുസ്‌ലിം ലീഗിൻ്റെ ഫാത്തിമ തഹ്‌ലിയയും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും തമ്മിലുള്ള പോരാട്ടവും കേരളം ഉറ്റുനോക്കുന്നതായി മാറി. പാലക്കാട്ട് യു.ഡി.എഫിലെ രമേഷ് പിഷാരടിയും എൻ.ഡി.എയിലെ ശോഭാ സുരേന്ദ്രനും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."