നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകളുടെ ഹർത്താൽ തുടങ്ങി
തിരുവനന്തപുരം: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും ദലിത് സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി. തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ദലിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയാണ് വാഹനങ്ങൾ തടഞ്ഞത്. തലസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും പ്രതിഷേധം അരങ്ങേറി.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നു ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. സ്വകാര്യ ബസ് സർവിസ് മുടങ്ങില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.
52 ദലിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡിഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."