അസമിൽ വിജയിച്ചത് തീവ്രഹിന്ദുത്വ കാർഡ്
ഗുവാഹത്തി: ബി.ജെ.പി മുഖ്യമന്ത്രിമാരിൽ സമീപകാലത്ത് യോഗി ആദിത്യനാഥിനെ കവച്ചുവയ്ക്കുന്ന വിധത്തിലുള്ള തീവ്ര ഹിന്ദുത്വ കാർഡ് ഉപയോഗിക്കുന്ന ഹിമന്ത ബിശ്വശർമയുടെ ശൈലി ഒരിക്കലൂടെ വിജയിച്ചുവെന്നതാണ് അസമിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നത്. ഇതോടൊപ്പം തെരഞ്ഞെടുപ്പിന് മുൻപ് നടന്ന മണ്ഡല പുനർനിർണ്ണയം ബി.ജെ.പിയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തത് അസമിൽ ഹിമന്തബിശ്വശർമയ്ക്ക് ഹാട്രിക്ക് എളുപ്പമാക്കി.
തീവ്ര വിദ്വേഷ ഉള്ളടക്കമുള്ള പ്രചാരണത്തിനൊപ്പം, മണ്ഡല പുനർനിർണ്ണയത്തിലൂടെ മുസ്‌ലിം പ്രാതിനിധ്യമുള്ള പല മണ്ഡലങ്ങളുടെയും സ്വഭാവം മാറ്റിയും ബി.ജെ.പി തെരഞ്ഞെടുപ്പ് പാർട്ടിക്ക് അനുകൂലമാക്കുകയായിരുന്നു. നരേന്ദ്ര മോദി, ശിവരാജ് സിങ് ചൗഹാൻ, രമൺ സിങ് എന്നിവർക്ക് ശേഷം ബി.ജെ.പിക്ക് ഹാട്രിക് വിജയം സമ്മാനിക്കുന്ന മുഖ്യമന്ത്രി എന്ന പദവിയിലേക്കും ഇതോടെ ഹിമന്ത ബിശ്വ ശർമ ഉയർന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം തീവ്ര വിദ്വേഷ ഉള്ളടക്കമുള്ള പ്രസംഗങ്ങളാണ് ഹിമന്തബിശ്വ നടത്തിയത്. ബംഗാളി മുസ്‌ലിംകളെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന 'മിയ' എന്ന പദം രാഷ്ട്രീയ ആയുധമാക്കിയ അദ്ദേഹം, വോട്ടർമാർക്കിടയിൽ കടുത്ത ഇസ്‌ലാംഭീതി പടർത്തുന്നതിൽ വിജയിച്ചു. കോൺഗ്രസ് മുസ്‌ലിംകളുടെ പാർട്ടിയാണെന്നും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് ആ പാർട്ടിയുടെ നട്ടെല്ലെന്നും അദ്ദേഹം നിരന്തരം ആരോപിച്ചു. പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിലൊന്നും നടപടിയെടുത്തതുമില്ല.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ അസം ബി.ജെ.പിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പുറത്തുവിട്ട അത്യന്തം നിന്ദ്യമായ എ.ഐ വിഡിയോകൾ ഇതിന്റെ ആക്കം കൂട്ടി. മുസ്‌ലിംകളെ ഹിമന്ത ബിശ്വ ശർമ വെടിവയ്ക്കുന്ന രീതിയിലുള്ള എ.ഐ വിഡിയോ വലിയ വിവാദമായെങ്കിലും, ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇതിലൂടെ വലിയ തോതിലുള്ള വോട്ട് ഏകീകരണം നടത്താൻ ബി.ജെ.പിക്ക് സാധിച്ചു. ബുൾഡോസർ രാജിനെ പ്രകീർത്തിച്ചും മുസ്ലിം സ്ഥാപനങ്ങളെയും വ്യക്തികളെയും തുടർച്ചയായി ലക്ഷ്യം വച്ചും നടത്തിയ നീക്കങ്ങൾ ഒരു വിഭാഗത്തിനിടയിൽ ഹിമന്ത ഒരു 'ഹിന്ദു ഹൃദയ സാമ്രാട്ട്' എന്ന പ്രതീതി സൃഷ്ടിക്കാനും സാധിച്ചു.
എടുത്തുകാട്ടാൻ കാര്യമായ ഭരണനേട്ടമില്ലാഞ്ഞിട്ടും, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമായ 85.9% രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഭൂരിപക്ഷം കൂട്ടിയത് രാഷ്ട്രീയനിരീക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മുസ്‌ലിം പ്രാതിനിധ്യം നിർണ്ണായകമായിരുന്ന പല മണ്ഡലങ്ങളുടെയും അതിർത്തികൾ മാറ്റിനിശ്ചയിച്ചതിലൂടെ ആ വോട്ടുകളുടെ ശക്തി ചോർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഇതോടൊപ്പം എ.ഐ.യുഡി.എഫിനെ അപ്രസക്തമാക്കാനും ബി.ജെ.പിക്കായി.
ബി.ജെ.പിയുടെ കടന്നാക്രമണങ്ങളെ നേരിടുന്നതിൽ കോൺഗ്രസ് നയിച്ച പ്രതിപക്ഷ സഖ്യം പൂർണ്ണമായും പരാജയപ്പെട്ടു. കോൺഗ്രസ് പ്രചാരണത്തിന്റെ മുഖമായിരുന്ന ഗൗരവ് ഗോഗോയിക്കെതിരേ പാക് ബന്ധം ഉയർത്തിയത് കോൺഗ്രസിനെ പ്രിരോധത്തിലാക്കുകയും ചെയ്തു. സ്വന്തം മണ്ഡലമായ ജോർഹട്ടിൽ ഗൗരവ് ഗോഗോയിയുടെ തോൽവി കോൺഗ്രസിന് വലിയ ആഘാതമായി.
The phrase refers to a political scenario in Assam where a party or candidate secured an election victory by heavily relying on a hardline, nationalist religious narrative (often termed the "Hindutva card") to mobilize voters and consolidate support.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."