കണ്ണൂരിൽ പിണറായിക്കും എം.വി ഗോവിന്ദനുമെതിരേ വ്യാപക പോസ്റ്റർ
കണ്ണൂർ: കണ്ണൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനുമെതിരേ അണികളുടെ ഫ്ളക്സ്, പോസ്റ്റർ പ്രതിഷേധം. എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരേ എം.വി ഗോവിന്ദന്റെ നാടായ തളിപ്പറമ്പിലും പിണറായിക്കും ഗോവിന്ദനുമെതിരേ മലയോര പഞ്ചായത്തായ കോളയാട്ടെ ഊരായിക്കൊല്ലിയിലുമാണ് ഫ്ളക്‌സ് പ്രത്യക്ഷപ്പെട്ടത്. പാർട്ടിയാണ് വലുത് നേതാക്കളല്ലെന്ന് കോളയാട് പ്രത്യക്ഷപ്പെട്ട ബോർഡിൽ എഴുതിയിട്ടുണ്ട്. ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ടെന്ന് എം. സ്വരാജിന്റെയും പി. ജയരാജന്റെയും ചിത്രം നൽകിയും എഴുതിയിട്ടുണ്ട്.
തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിലും ആന്തൂരിലെ വിവിധയിടങ്ങളിലുമാണ് നേതൃത്വത്തിനെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിയും പദവികൾ ഒഴിയണമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. മൊറാഴ സഖാക്കൾ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പാർട്ടി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
പൊതുമണ്ഡലത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അതിനാൽ ഇരുവരും സ്ഥാനമൊഴിയണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. ഇന്നലെ പുലർച്ചെയാണ് ആന്തൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ വ്യാപകമായി കണ്ടത്. എന്നാൽ, പ്രഭാത സവാരിക്കിറങ്ങിയ പാർട്ടി പ്രവർത്തകർ ഉടൻ ഇവ നീക്കം ചെയ്തു.
Widespread posters in Kannur against Pinarayi Vijayan and M. V. Govindan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."