വിജയ്‌യുടെ സത്യപ്രതിജ്ഞ വൈകും, തമിഴ്നാട്ടിൽ ടിവികെക്ക് തിരിച്ചടിയായി ഗവർണറുടെ നിലപാട്
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെക്ക് തിരിച്ചടി. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും ടിവികെക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ വ്യക്തമാക്കി. കോൺഗ്രസ് പിന്തുണ ലഭിച്ചതിന് പിന്നാലെ വിജയ് ഗവർണറെ കണ്ടിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ തിരിച്ചടിയായി.
ടിവികെയ്ക്ക് 108 എംഎൽഎമാരുണ്ട്. 5 സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 113 ആയി ഉയർന്നു. എന്നാൽ, 234 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ഇനിയും 5 എംഎൽഎമാരുടെ കൂടി പിന്തുണ ആവശ്യമാണ്. 118 എംഎൽഎമാരുടെ ഒപ്പുള്ള കത്ത് ഹാജരാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് ഗവർണർ. ഇക്കാര്യത്തിൽ ഗവർണർ അറ്റോർണി ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.
ഇന്നലെ അടിയന്തരമായി ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് കോൺഗ്രസ് ടിവികെയെ പിന്തുണക്കാനുള്ള തീരുമാനമെടുത്തത്. രണ്ട് മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികളും ആവശ്യപ്പെട്ടേക്കും.
അതിനിടെ, കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന വിമര്‍ശനവുമായി ഡി.എം.കെ രംഗത്തെത്തി. തങ്ങളുടെ പിന്തുണയില്ലാതെ പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടുമായിരുന്നില്ലെന്ന് ഡി.എം.കെ വക്താവ് എ ശരവണന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നീക്കത്തെ 'പിന്നില്‍ നിന്ന് കുത്തുന്നത്' എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ആധിപത്യം പുലര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തകര്‍ന്ന അവസ്ഥയിലാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവര്‍ ഒരുമിച്ച് തൂത്തുവാരിയിരുന്നു. 39 ല്‍ 38 സീറ്റുകലാണ് സഖ്യം നേടിയത്. 2024 ല്‍ 39 സീറ്റുകളും നേടി. 2004 മുതല്‍ 2013 വരെ ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം പരിഹരിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന സഖ്യം 2016 ലാണ് പുനരുജ്ജീവിപ്പിക്കുന്നത്.
ഒരിക്കല്‍ സ്വതന്ത്രമായി ഭരിച്ച സംസ്ഥാനത്തിന്റെ അധികാര പങ്കിടലിലേക്കുള്ള തിരിച്ചുവരവിന്റെ സൂചന കൂടിയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ടി.വി.കെയുമായുള്ള സഖ്യം. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ, പാര്‍ട്ടിക്ക് 113 സീറ്റുകളായി. ഡി.എം.കെയുടെ മറ്റ് പ്രധാന സഖ്യകക്ഷികളായ സിപിഐ (രണ്ട് സീറ്റുകള്‍), സിപിഎം (രണ്ട് സീറ്റുകള്‍), വിസികെ (രണ്ട് സീറ്റുകള്‍) എന്നിവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ടിവികെയിലെ വൃത്തങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."