ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'
കൊച്ചി: ഇന്‍ഷുറൻസ് ക്ലെയിം ഉന്നയിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കില്ലെന്ന് ഹൈക്കോടതി. ജോലിക്കിടെ തെങ്ങില്‍ നിന്ന് വീണ് കിടപ്പിലായ കോഴിക്കോട് സ്വദേശിയായ ഒരു കള്ളുചെത്ത് തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചുള്ള സ്ഥിരം ലോക് അദാലത്ത് വിധി ചോദ്യം ചെയ്ത് ഒരു ഇന്‍ഷുറന്‍സ് കമ്പനി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. എ സിയാദ് റഹ്മാന്‍ വിധി പുറപ്പെടുവിച്ചത്.
തൊഴിലാളിക്ക് 7.50 ലക്ഷം രൂപയും കേസ് ചെലവുകള്‍ക്കായി 10,000 രൂപയും നല്‍കണമെന്ന അദാലത്തിലെ വിധി ഇന്‍ഷുറന്‍സ് കമ്പനി ചോദ്യം ചെയ്യുകയായിരുന്നു. നിയമാനുസൃതമായി നിശ്ചയിച്ചിട്ടുള്ള 60 ദിവസത്തെ കാലയളവ് കഴിഞ്ഞാണ് ക്ലെയിം ഫയല്‍ ചെയ്തതെന്നായിരുന്നു കമ്പനിയുടെ വാദം.
2021 മെയ് 28 നാണ് തൊഴിലാളിക്ക് തെങ്ങിൽനിന്ന് വീണ് ഗുരുതരമായി പരുക്കേറ്റത്. മെഡിക്കല്‍ ബോര്‍ഡ് ഇദ്ദേഹത്തിന് 75 ശതമാനം അംഗവൈകല്യവും സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാൽ 60 ദിവസ കാലയളവ് കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി ഇൻഷുറസ് കമ്പനി ക്ലെയിം നിരസിച്ചു. തുടര്‍ന്ന് ഹരജിക്കാരന്‍ കോഴിക്കോട് സ്ഥിരം ലോക് അദാലത്തിനെ സമീപിക്കുകയായിരുന്നു. 7.50 ലക്ഷം രൂപയും കേസ് ചെലവുകള്‍ക്കായി 10,000 രൂപയും പരാതിക്കാരന് നൽകണമെന്ന് ലോക് അദാലത്ത് വിധിച്ചു. ഇത് ചോദ്യംചെയ്താണ് ഇൻഷുറൻസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
ക്ലെയിം പ്രോസസ് ചെയ്യാനും നഷ്ടപരിഹാരം നല്‍കണമോ എന്ന് തീരുമാനിക്കാനും തങ്ങൾക്ക് മാത്രമേ അധികാരമുള്ളൂ എന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ സ്ഥിരം ലോക് അദാലത്ത് പാസാക്കിയ വിധിയില്‍ ഇടപെടാന്‍ ബെഞ്ച് വിസമ്മതിച്ചു. ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെട്ട ഒരു അപകടത്തില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട തൊഴിലാളിയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം, അദാലത്ത് നല്‍കുന്ന ആശ്വാസം ഉപയോഗിച്ച് തൊഴിലാളിക്ക് മാന്യമായ ജീവിതം നയിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ കടമയാണെന്നും ഹൈക്കോടതി വിധിയിൽ നിരീക്ഷിച്ചു.
The Kerala High Court has ruled that delay in raising an insurance claim does not extinguish the insured person’s right to compensation. The verdict was delivered by Justice A. A. Ziyad Rahman while dismissing a petition filed by an insurance company challenging an award by a permanent Lok Adalat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."