തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story
ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അണ്ണാദുരൈയും കരുണാനിധിയും എം.ജി.ആറും ജയലളിതയും കോറിയിട്ട ദ്രാവിഡ സിംഹാസനത്തിലേക്ക് പുതിയൊരു നായകൻ കൂടി എത്തിയിരിക്കുന്നു. ആരാധകരുടെ ‘ദളപതി’ ജോസഫ് വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, അത് വെറുമൊരു ഭരണമാറ്റമല്ല, മറിച്ച് ആറ് പതിറ്റാണ്ടായി തമിഴ് മണ്ണ് കാത്തുസൂക്ഷിച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കുന്ന ഒരു വൻ ഭൂകമ്പത്തിന്റെ തുടക്കമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന വിജയ്?
‘തമിഴക വെട്രി കഴകം’ (ടി.വി.കെ) എന്ന പാർട്ടിയുമായി വിജയ് അധികാരം പിടിക്കുമ്പോൾ, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും മാറി മാറി ഭരിച്ച തമിഴ് രാഷ്ട്രീയത്തിന്റെ ദ്വിധ്രുവ സ്വഭാവത്തിനാണ് അന്ത്യമായിരിക്കുന്നത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയും ജാതിവിരുദ്ധ മുന്നേറ്റങ്ങളിലൂടെയും വളർന്നുവന്ന ദ്രാവിഡ സംസ്കാരം വലിയൊരു പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിടുന്നത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനം ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസ്സത്തയെ ചോർത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

വിജയ് മുന്നോട്ടുവെക്കുന്ന ‘മതേതര സാമൂഹിക നീതി’ എന്ന മുദ്രാവാക്യം ദ്രാവിഡ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നതാണെന്ന് തോന്നിപ്പിക്കുമെങ്കിലും, അതിന്റെ പ്രായോഗിക വശങ്ങൾ പരമ്പരാഗത ദ്രാവിഡ കക്ഷികൾക്ക് വലിയ ഭീഷണിയാണ്. കുടുംബ ഭരണത്തിനെതിരെയും അഴിമതിക്കെതിരെയും വിജയ് ഉയർത്തുന്ന സ്വരങ്ങൾ യുവതലമുറയെ വൻതോതിൽ ആകർഷിക്കുന്നു. ഇത് ഡി.എം.കെയുടെ വോട്ടുബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയതായി ഈ ഇലക്ഷൻ തെളിയിച്ചിരിക്കുന്നു.
ബിജെപിയുടെ ‘കടപുഴക്കൽ സിദ്ധാന്തം’ തമിഴ്നാട്ടിൽ ഫലിക്കുമോ?
വിജയുടെ ഉദയത്തെ ബിജെപി എങ്ങനെ നോക്കിക്കാണുന്നു എന്നത് ഏറെ നിർണ്ണായകമാണ്. ബംഗാളിലും ഒഡിഷയിലും പയറ്റിയ അതേ ‘കടപുഴക്കൽ സിദ്ധാന്തം’ (Uprooting Strategy) തമിഴ്നാട്ടിലും നടപ്പിലാക്കാൻ ബിജെപി ലക്ഷ്യമിടുന്നുണ്ട്. പ്രാദേശിക കക്ഷികൾ തമ്മിലുള്ള പോര് ശക്തമാകുമ്പോൾ, അതിനിടയിലൂടെ നുഴഞ്ഞുകയറി അധികാരം പിടിക്കുകയോ അല്ലെങ്കിൽ തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുക എന്നതാണ് ബിജെപിയുടെ തന്ത്രം.
ബംഗാളിൽ സിപിഎമ്മിനെയും ഒഡിഷയിൽ ബിജെഡിയെയും തകർത്തതുപോലെ, തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷികളെ തകർക്കാൻ ഒരു ‘മൂന്നാം ശക്തി’യുടെ സാന്നിധ്യം ബിജെപി ആഗ്രഹിക്കുന്നുണ്ട്. വിജയുടെ വരവ് ദ്രാവിഡ വോട്ടുകളെ ഭിന്നിപ്പിക്കുകയും അതുവഴി ബിജെപിക്ക് തങ്ങളുടെ ഹൈന്ദവ രാഷ്ട്രീയത്തിന് ഇടം കണ്ടെത്താൻ സൗകര്യമൊരുക്കുകയും ചെയ്യുമോ എന്ന ആശങ്ക തമിഴ് ബുദ്ധിജീവികൾ പങ്കുവെക്കുന്നു.

ഇനിയൊരു ബംഗാളോ ഒഡിഷയോ?

തമിഴ്നാട് മറ്റൊരു ബംഗാളാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ബംഗാളിൽ പതിറ്റാണ്ടുകൾ ഭരിച്ച ഇടതുപക്ഷത്തെ തകർത്തത് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ആയിരുന്നു. എന്നാൽ ആ തകർച്ചയ്ക്ക് ശേഷം അവിടെയുണ്ടായ രാഷ്ട്രീയ ശൂന്യതയിലേക്ക് ബിജെപി അതിവേഗം വളർന്നു. തമിഴ്നാട്ടിലും എ.ഐ.എ.ഡി.എം.കെ ദുർബലമാവുകയും ഡി.എം.കെ നേരിടുന്ന ഭരണവിരുദ്ധ വികാരത്തെ വിജയ് മുതലെടുക്കുകയും ചെയ്തിരിക്കുന്നു,ഈ സ്പേസിൽ ബിജെപി കടന്നു കയറിയാൽ പഴയ ദ്രാവിഡ പാർട്ടികൾ അപ്രസക്തമാകും.

എന്നാൽ ഒഡിഷയിലെ പോലെ ബിജെപി നേരിട്ട് അധികാരം പിടിക്കുന്ന സാഹചര്യം തമിഴ്നാട്ടിൽ അത്ര എളുപ്പമല്ല. തമിഴ് ദേശീയതയും ഭാഷാസ്നേഹവും അവിടെ അത്രമേൽ ആഴത്തിൽ വേരോടിയിട്ടുണ്ട്. വിജയ് ഒരു തമിഴ് സ്വത്വവാദിയായി സ്വയം അടയാളപ്പെടുത്തുന്നത് ബിജെപിക്ക് പ്രതിസന്ധിയാണ്. എങ്കിലും, ദ്രാവിഡ സംസ്കാരത്തിന്റെ മതേതര മുഖത്തിന് പകരം ഒരു ‘സോഫ്റ്റ് ഹിന്ദുത്വ’ അല്ലെങ്കിൽ ‘വ്യക്തിപൂജ’ രാഷ്ട്രീയം വിജയ് കൊണ്ടുവരികയാണെങ്കിൽ അത് ബിജെപിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് വളമാകും.
ദ്രാവിഡ സംസ്കാരത്തിന്റെ തകർച്ചയോ അതോ പരിണാമമോ?
വിജയ് യുടെ സത്യപ്രതിജ്ഞയെ ദ്രാവിഡ സംസ്കാരത്തിന്റെ അന്ത്യമായി കാണുന്നവർ കുറവല്ല. പെരിയാർ വിഭാവനം ചെയ്ത ‘ദ്രാവിഡ നാട്’ എന്ന സങ്കൽപ്പത്തിൽ നിന്നും സിനിമയുടെ ഗ്ലാമറിലേക്ക് രാഷ്ട്രീയം വഴിമാറുന്നത് അപകടകരമാണെന്ന് പഴയകാല നേതാക്കൾ കരുതുന്നു. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തിയ എം.ജി.ആറും കരുണാനിധിയും ദ്രാവിഡ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ വിജയുടെന്റെ കാര്യത്തിൽ പ്രത്യയശാസ്ത്രത്തേക്കാൾ കൂടുതൽ ആരാധകവൃന്ദത്തിനാണ് പ്രാധാന്യം.
വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് തമിഴ് രാഷ്ട്രീയത്തിലെ ഒരു പുതിയ അധ്യായമാണ്. ഇത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ കടപുഴക്കലാണോ അതോ പുതിയൊരു രൂപത്തിലുള്ള മാറ്റമാണോ എന്ന് വരും ദിവസങ്ങൾ തെളിയിക്കും. ബിജെപി ഈ രാഷ്ട്രീയ മാറ്റത്തെ തങ്ങൾക്കനുകൂലമാക്കാൻ ശ്രമിക്കുമെന്നതിൽ തർക്കമില്ല. ബംഗാളിനെയും ഒഡിഷയെയും പോലെ തമിഴ്നാടിനെയും തങ്ങളുടെ രാഷ്ട്രീയ പരീക്ഷണശാലയാക്കാൻ സംഘപരിവാർ നീക്കങ്ങൾ സജീവമാകും.
ദ്രാവിഡ സംസ്കാരത്തിന്റെ വേരുകൾ തമിഴ് ജനതയുടെ മനസ്സിൽ എത്രത്തോളം ആഴത്തിലുണ്ടോ, അത്രത്തോളം മാത്രമേ വിജയ്ക്കും ബിജെപിക്കും അവിടെ പുതിയ പരീക്ഷണങ്ങൾ നടത്താൻ സാധിക്കൂ. അതുകൊണ്ടുതന്നെ, വിജയുടെ ഓരോ നീക്കവും ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."