ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്. വാഹനങ്ങൾ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി അടച്ച രസീത് ഹാജരാക്കണമെന്ന കർശന നിർദേശത്തിലാണ് ഇളവ് വരുത്തിയത്. ക്ഷേമനിധി രസീത് ഇല്ലെന്ന കാരണത്താൽ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) ആർ. രാജീവ് ഉത്തരവിട്ടു.
മാറ്റത്തിന് പിന്നിലെ കാരണങ്ങൾ
നേരത്തെ കെ.ബി. ഗണേഷ്‌കുമാർ ഗതാഗതമന്ത്രിയായി ചുമതലയേറ്റ ശേഷമാണ് ഫിറ്റ്‌നസിന് ക്ഷേമനിധി രസീത് നിർബന്ധമാക്കിയത്. വാഹനം നിരത്തിലിറക്കിയ കാലം മുതലുള്ള കുടിശ്ശിക തീർക്കണമെന്ന നിബന്ധന സാധാരണക്കാരായ തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെതിരെ തൊഴിലാളി സംഘടനകളും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും നൽകിയ പരാതികൾ പരിഗണിച്ചാണ് നടപടി.
കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ആവശ്യമായ രേഖകളുടെ പട്ടികയിൽ ക്ഷേമനിധി രസീത് ഉൾപ്പെടുന്നില്ലെന്ന് പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മറ്റ് രേഖകളെല്ലാം കൃത്യമാണെങ്കിൽ ക്ഷേമനിധിയുടെ പേരിൽ മാത്രം ഫിറ്റ്‌നസ് തടയുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
ക്ഷേമനിധി അംഗങ്ങൾക്ക് ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ
ഫിറ്റ്‌നസിന് രസീത് നിർബന്ധമല്ലെങ്കിലും തൊഴിലാളികൾ ക്ഷേമനിധിയിൽ തുടരുന്നത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ഗതാഗത വകുപ്പ് ഓർമ്മിപ്പിച്ചു.
വിവാഹ സഹായമായി തൊഴിലാളിക്കും രണ്ട് മക്കൾക്കും 40,000 രൂപ വീതം.
മരണാനന്തര സഹായമായി സ്വാഭാവിക മരണത്തിന് 1 ലക്ഷം രൂപയും അപകടമരണത്തിന് 2 ലക്ഷം രൂപയും.
ചികിത്സാ സഹായം എന്ന നിലയിൽ ഒരു ലക്ഷം രൂപ വരെ ധനസഹായം.
60 വയസ് തികയുമ്പോൾ അടച്ച തുക പലിശ സഹിതം തിരികെ ലഭിക്കുന്നതിനൊപ്പം പ്രതിമാസ പെൻഷനും.
കുടിശ്ശിക ഭയന്ന് മാറിനിൽക്കാതെ, ലഭിക്കാനിടയുള്ള ഈ ആനുകൂല്യങ്ങൾ കൂടി പരിഗണിച്ച് തൊഴിലാളികൾ ക്ഷേമനിധിയിൽ അംഗത്വമെടുക്കണമെന്നും അധികൃതർ നിർദേശിച്ചു.
The Kerala Transport Commissioner has issued a new order stating that welfare fund receipts are no longer mandatory for auto-rickshaws and taxis during fitness tests. Previously, fitness certificates were denied to drivers who hadn't cleared their welfare fund arrears, a rule introduced under Transport Minister K.B. Ganesh Kumar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."