ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ കോർപ്പറേറ്റ് സുഹൃത്തുക്കളെ കൂടുതൽ സമ്പന്നരാക്കാൻ വേണ്ടി സാധാരണക്കാരായ ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ടുവാരുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
രാജ്യത്തെ ജനങ്ങൾ കടുത്ത പണപ്പെരുപ്പം മൂലം ദുരിതത്തിലാഴ്ന്നിട്ടും കേന്ദ്ര സർക്കാർ 'പിടിച്ചുപറി' നിർത്താൻ ഭാവമില്ലെന്നും പ്രതിപക്ഷം പരിഹസിച്ചു. 'പണപ്പെരുപ്പത്തിന്റെ ആശാൻ' എന്ന് മോദിയെ വിശേഷിപ്പിച്ച കോൺഗ്രസ്, കഴിഞ്ഞ 11 ദിവസത്തിനിടെ മാത്രം പെട്രോളിനും ഡീസലിനും 8 രൂപയോളമാണ് വർധിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി.
11 ദിവസത്തെ വിലവർധനവ് ഇങ്ങനെ
മെയ് 15: പെട്രോളിന് 3.29 രൂപയും, ഡീസലിന് 3.11രൂപയും വർധിച്ചു.
മെയ് 19: പെട്രോളിന് 96 പൈസ, ഡീസലിന് 94 പൈസ കൂടി.
മെയ് 23: പെട്രോളിന് 94 പൈസ, ഡീസലിന് 95 പൈസ വർധിച്ചു.
മെയ് 25: പെട്രോളിന് 2.87 രൂപയും, ഡീസലിന് 2.80 രൂപയും കൂടി.
വെറും 11 ദിവസത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന് 8.06 രൂപയും ഡീസലിന് 7.80 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയായും ഡീസൽ വില 95.20 രൂപയായും ഉയർന്നു. തൊട്ടുതലേദിവസവും പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വലിയ തോതിൽ ഇടിയുമ്പോഴാണ് ഇന്ത്യയിൽ കേന്ദ്ര സർക്കാർ ജനങ്ങളെ പിഴിഞ്ഞാണ് വില കൂട്ടുന്നത്.
യു.എസ്-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 5.1 ശതമാനം ഇടിഞ്ഞ് ബാരലിന് 98.22 ഡോളറിലെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഈ ഇടിവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ നികുതിക്കൊള്ള നടത്തുകയാണ് കേന്ദ്രമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."