വാഗ്ദാനങ്ങൾ പാലിച്ച് വിജയ്; കർഷകർക്കും, സിനിമാ മേഖലയ്ക്കും ആശ്വാസം
ചെന്നൈ: തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കി മുഖ്യമന്ത്രി ജോസഫ് വിജയ്. കാർഷിക മേഖലയ്ക്കും, സിനിമ മേഖലയ്ക്കും ആശ്വാസകരമായ പ്രഖ്യാപനങ്ങളാണ് നടത്തിയത്.
അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളി. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ സിനിമകളുടെ പ്രദർശന സമയം വർദ്ധിപ്പിച്ചു. റിലീസായ സിനിമകൾ ആദ്യത്തെ ഒരാഴ്‌ച അഞ്ച് പ്രദർശനം വീതം ഒരു തിയേറ്ററിൽ നടത്താനാകും. കൂടുതൽ പ്രദർശനങ്ങൾ നടത്തുന്നതിലൂടെ സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും വരുമാനം വർദ്ധിപ്പിക്കാനുമാണ് ഈ നീക്കം.
നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയുമായി താങ്ങുവില ഉയർത്താൻ തീരുമാനിച്ചു. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും വിജയ്‌യുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."