കോഴിക്കോട് മെഡി. കോളജിലെ വിദ്യാർഥികൾക്ക് ഭീഷണി: അധ്യാപികമാർക്ക് സ്ഥലംമാറ്റം
കോഴിക്കോട്: പി.ജി വിദ്യാർഥികളുടെ പരാതിയിൽ മെഡി.കോളജിലെ രണ്ട് അധ്യാപികമാരെ ആരോഗ്യവകുപ്പ് സ്ഥലം മാറ്റി. സൈക്യാട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫ. ഡോ. അനിത കുമാരി, അസി. പ്രഫ. ഡോ. സി.എ സ്മിത എന്നിവരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. വിദ്യാർഥികളുടെ പരാതിയിൽ മെഡിക്കൽ എജ്യൂക്കേഷൻ ഡയരക്ടർ(ഡി.എം.ഇ) നിയമിച്ച പ്രത്യേക അന്വേഷണ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
അധ്യാപകരുടെ പെരുമാറ്റം വിദ്യാർഥികൾക്ക് ഗുരുതരമായ മാനസിക ബുദ്ധിമുട്ടും അപമാനവുമുണ്ടാക്കിയെന്നും വിദ്യാർഥികളുടെ പരിശീലനത്തിനും അക്കാദമിക് അന്തരീക്ഷത്തിനും പ്രതികൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നുമായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ.
വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ആരോപണ വിധേയരായ അധ്യാപകരെ പി.ജി കോഴ്‌സുകളില്ലാത്ത കോന്നി, ഇടുക്കി സർക്കാർ മെഡി. കോളജുകളിലേക്ക് സ്ഥലം മാറ്റണമെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ ശുപാർശ. എന്നാൽ ഈ കോളജുകളിൽ അനുയോജ്യമായ ഒഴിവുകളില്ലാത്തതിനാൽ ഡോ. അനിതാ കുമാരിയെ ഇടുക്കി മെഡി. കോളജിലേക്കും ഡോ. സി.എ സ്മിതയെ കൊല്ലം മെഡി. കോളജിലേക്കും സ്ഥലം മാറ്റുകയായിരുന്നു.
രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും മുന്നിൽ വെച്ച് വിദ്യാർഥികളെ അധിക്ഷേപിക്കുകയും തീസിസ് അംഗീകരിക്കില്ലെന്നും പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അധ്യാപകർക്കെതിരേയുള്ള പരാതി.
കൂടാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. മെഡി. കോളജിലെ 12 വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ പരാതിയുമായി പ്രിൻസിപ്പലിനെ സമീപിച്ചത്.
തുടർന്ന് സപ്ലിമെന്ററി പരീക്ഷയെഴുതിയ വിദ്യാർഥികളും രണ്ട് ഡോക്ടർമാർക്കെതിരെ രംഗത്തുവന്നു. കോട്ടയം ഗവ. മെഡി. കോളജ് പ്രിൻസിപ്പലും സൈക്യാട്രി പ്രഫസറുമായ ഡോ. വർഗീസ് പി. പുന്നൂസ്, തൃശൂർ ഗവ. മെഡി. കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ് ഇന്ദു, തൃശൂർ ഗവ. മെഡി. കോളജിലെ ഇൻസ്റ്റിറ്റിയൂഷനൽ എത്തിക്‌സ് കമ്മിറ്റി സെക്രട്ടറി ഡോ. സി. രവീന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുന്നത്.
തുടർന്ന് കമ്മിഷൻ മെഡി. കോളജിലെത്തി വിദ്യാർഥികളെ ഉൾപ്പെടെ നേരിട്ടെത്തി കണ്ട് വിവരങ്ങൾ ശേഖരിച്ചാണ് ഡി.എം.ഇക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
medical college authorities have transferred female teachers following allegations that they threatened students at the kozhikode medical college.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."