ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതുവയസ്സുകാരി വിനോദിനിക്ക് സർക്കാർ ജോലി നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. കുട്ടിയുടെ 21 വയസ്സുവരെയുള്ള പഠനച്ചെലവുകൾ സർക്കാർ പൂർണ്ണമായും വഹിക്കണമെന്നും കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകി. കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിനോദിനിയുടെ തുടർചികിത്സയ്ക്കുള്ള മുഴുവൻ ചെലവുകളും ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിന് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ദുരവസ്ഥയിലായ കുട്ടിക്ക് കൃത്രിമക്കൈ വെച്ചുനൽകാൻ സാമ്പത്തിക സഹായം നൽകിയ നടപടിയെ കമ്മിഷൻ പ്രത്യേകം പ്രശംസിച്ചു.
2025 സെപ്റ്റംബറിലാണ് കൈ ഒടിഞ്ഞതിനെത്തുടർന്ന് പല്ലശ്ശന സ്വദേശിയായ വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവ് കാരണം കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.
കൈ നഷ്ടപ്പെട്ടതോടെ സ്കൂളിൽ പോകാൻ പോലും കഴിയാതെ കുട്ടിയുടെ ജീവിതം പ്രതിസന്ധിയിലായി. സഹായം തേടി കുടുംബം വിവിധ സർക്കാർ സംവിധാനങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വിനോദിനിയുടെ ദുരവസ്ഥ വാർത്തയായതോടെയാണ് വി.ഡി. സതീശൻ സഹായഹസ്തവുമായി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന അത്യാധുനിക കൃത്രിമക്കൈ ലഭ്യമാക്കാൻ അദ്ദേഹം മുൻകൈയെടുക്കുകയും, 2026 ഫെബ്രുവരിയിൽ വിനോദിനിക്ക് വിജയകരമായി കൃത്രിമക്കൈ ഘടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബാലാവകാശ കമ്മീഷന്റെ നിർണ്ണായകമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
The State Child Rights Protection Commission has recommended that the government provide a job to Vinodini, a nine-year-old girl who lost her right arm due to medical negligence at the Palakkad District Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."