നൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത
വാഷിങ്ടൺ: ഇറാനിൽ ഭരണമാറ്റം നടത്തുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവച്ച യുദ്ധം 100 ദിവസം പിന്നിടുമ്പോൾ ട്രംപിന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുന്നു. നാലു മുതൽ ആറു ആഴ്ചകൊണ്ട് യുദ്ധം അവസാനിക്കുമെന്ന് തുടക്കത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നുവെങ്കിലും യുദ്ധം ഞായറാഴ്ച 100 ദിവസം പിന്നിട്ടിട്ടും അവസാനിപ്പിക്കാൻ വഴിയില്ലാതെ ഇരുട്ടിൽത്തപ്പുകയാണ്. ഇക്കാര്യത്തിൽ അമേരിക്കൻ ജനതയുടെ പിന്തുണ നേടാനാകാത്തതും അദ്ദേഹത്തെ വിഷമവൃത്തത്തിലാക്കുന്നു.
കഴിഞ്ഞ ദിവസം യു.എസ് ജനപ്രതിനിധി സഭയായ കോൺഗ്രസിൽ യുദ്ധം അവസാനിപ്പിക്കാൻ പ്രമേയം പാസാക്കിയതും ഇതിന് നാലു റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ ലഭിച്ചതും ട്രംപിന് പാർട്ടിയിലും തിരിച്ചടി നേരിടുന്നു എന്നതിന്റെ തെളിവാണ്. ഈ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് അറിയാതെ ഉഴലുകയാണ് ട്രംപ്. അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവയ്ക്കുന്ന ഓരോ ആവശ്യവും ഇറാൻ തള്ളുകയാണ്. വീണ്ടും ആക്രമണം തുടങ്ങിയെങ്കിലും കനത്ത തിരിച്ചടിയുണ്ടായതോടെ അത് നിർത്തി.
വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഈ യുദ്ധം വലിയൊരു രാഷ്ട്രീയ ബാധ്യതയായി മാറിക്കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഭൂരിഭാഗം അമേരിക്കക്കാരും ഇറാനിലെ ബോംബാക്രമണത്തെ എതിർത്തിരുന്നു. ഈ യുദ്ധം അനാവശ്യമാണെന്നും അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഭൂരിപക്ഷ വോട്ടർമാരുടെയും വിലയിരുത്തൽ.
യൂനിവേഴ്‌സിറ്റി ഓഫ് മേരിലാൻഡ് അടുത്തിടെ പുറത്തുവിട്ട 'ക്രിട്ടിക്കൽ ഇഷ്യൂസ് പോൾ' പ്രകാരം 16 ശതമാനം വോട്ടർമാർ മാത്രമാണ് അമേരിക്ക യുദ്ധത്തിൽ വിജയിക്കുന്നതായി കരുതുന്നത്. യുദ്ധത്തിൽ വലിയ വിജയങ്ങൾ നേടിയെന്ന ട്രംപിന്റെ അവകാശവാദങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഭൂരിപക്ഷം വോട്ടർമാരും, ഒപ്പം 33 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി അനുകൂലികളും യുദ്ധം അമേരിക്കക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്ന് വിശ്വസിക്കുന്നു. കേവലം 12 ശതമാനം പേർ മാത്രമാണ് യുദ്ധത്തെ അനുകൂലിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ അഫയേഴ്‌സ് നടത്തിയ മറ്റൊരു സർവേയിൽ, 58 ശതമാനം ആളുകളും ട്രംപ് യുദ്ധം കൈകാര്യം ചെയ്ത രീതിയെ പൂർണമായി തള്ളിക്കളഞ്ഞു. യുദ്ധം കാരണം അമേരിക്ക സുരക്ഷിതമായി എന്ന് കരുതുന്നത് വെറും 24 ശതമാനം പേർ മാത്രമാണ്.
വിദേശനയം സാധാരണയായി അമേരിക്കൻ വോട്ടർമാരുടെ പ്രധാന മുൻഗണനയാകാറില്ലെങ്കിലും, ഇത്തവണ യുദ്ധം നേരിട്ട് ബാധിച്ചത് ജനങ്ങളുടെ പോക്കറ്റിനെയാണ്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്‌റാഈലും ഇറാനിൽ ബോംബാക്രമണം ആരംഭിച്ചതിന് പിന്നാലെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് യു.എസിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും അമേരിക്കയിൽ കടുത്ത പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്തു. സർവേയിൽ പങ്കെടുത്ത 79 ശതമാനം വോട്ടർമാരും യുദ്ധം തങ്ങളുടെ ജീവിതച്ചെലവിനെ സാരമായി ബാധിച്ചതായി സമ്മതിക്കുന്നു. വിദേശത്ത് നടക്കുന്ന വെറുമൊരു സൈനിക നീക്കം എന്നതിനപ്പുറം ഇതൊരു ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയായി മാറിയതാണ് ട്രംപിന് ഭീഷണിയാകുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാക്കളും യുവാക്കളും ഒരുപോലെ യുദ്ധത്തിനെതിരേ തിരിയുന്നത് ട്രംപിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ പ്രൊഫസർ ഷിബ്ലി തെൽഹാമി വ്യക്തമാക്കുന്നു. വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്ക് ഈ ജനരോഷം വലിയ ആയുധമാകും. കോൺഗ്രസ് ഡെമോക്രാറ്റുകളുടെ കൈകളിലായാൽ ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലയളവിലെ എല്ലാ പദ്ധതികളും അവതാളത്തിലാകാൻ സാധ്യതയേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."