ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ഗുണം
അൽ-അഹ്‌സ: ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും സഊദി അറേബ്യയിലെ അൽ-അഹ്‌സ ഗവർണറേറ്റിലെ ഈ കുഞ്ഞൻ വെണ്ട ആള് കേമനാണ്. വിളവെടുക്കുമ്പോൾ വലിയ ഏലയ്ക്കയുടെ വിത്തിനോട് സാമ്യമുള്ളതിനാലാണ് ഇവയ്ക്ക് 'ഏലയ്ക്ക വെണ്ടയ്ക്ക' എന്നു പേരുവന്നത്. ചെറു വിരലിന്റെ വലിപ്പമേ ഉള്ളുവെന്നതിനാൽ പ്രാദേശികമായി ഈ ഇനം 'അൽ-ഖ്‌നൈസ്‌രി വെണ്ടയ്ക്ക' എന്നും അറിയപ്പെടുന്നുണ്ട്. ചെറിയ വലിപ്പം, അസാധാരണമായ മൃദുത്വം, മികച്ച ഘടന എന്നിവയാണ് ഇവയുടെ പ്രധാന പ്രത്യേകത. അതിനാൽ ഇത് പരമ്പരാഗത പാചകരീതികളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
വേനൽക്കാല വിളകളുടെ വൈവിധ്യത്തിന് പേരുകേട്ട പ്രദേശമാണ് അൽ-അഹ്‌സ ഗവർണറേറ്റ്. പുതിയ ഇനം പഴങ്ങളും പച്ചക്കറികളും ഇവിടത്തെ പ്രത്യേകതയാണ്. കിഴക്കൻ പ്രവിശ്യയിലും അയൽരാജ്യങ്ങളിലും ഇവിടത്തെ വിളകൾക്ക് വലിയ ഡിമാൻഡാണുള്ളത്. അതിൽ മുന്നിട്ടുനിൽക്കുന്നത് അൽ-അഹ്‌സയുടെ സവിശേഷായ ഈ ഏലയ്ക്ക വെണ്ടയ്ക്ക തന്നെയാണ്.
നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, മ്യൂസിലേജ് എന്നിവയാൽ സമ്പന്നമാണ് ഈ വെണ്ടയ്ക്കയെന്ന് കിംഗ് ഫൈസൽ സർവകലാശാലയിലെ കോളജ് ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് സയൻസസിലെ 'അരിഡ് ലാൻഡ് അഗ്രികൾച്ചർ' (വരണ്ട പ്രദേശങ്ങളിലെ കൃഷി) വിഭാഗം പ്രൊഫസറായ മുഹമ്മദ് അൽ-മോജി പറയുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ഇത്തരം ഘടകങ്ങൾ ഇതിന്റെ ആരോഗ്യഗുണങ്ങൾ വർഥിപ്പിക്കാൻ സഹായിക്കുന്നു.
സാധാരണയായി നട്ട് മൂന്ന് മാസത്തിനുള്ളിലാണ് കർഷകർ വെണ്ടയ്ക്ക വിളവെടുക്കുന്നത്. ഇളം പച്ച നിറം, സ്വാഭാവികമായ മധുരം, മികച്ച വിളവ്, ഉയർന്ന പോഷകമൂല്യം എന്നിവ ഈ വിളയുടെ പ്രത്യേകതകളാണ്. മൃദുവായ സ്വഭാവമുള്ളതിനാൽ, വിളവെടുപ്പ് മുതൽ ഗതാഗതവും വിതരണവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഇവ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പാകമായ അവസ്ഥയിൽ വിളവെടുക്കുന്നതും, തണുപ്പുള്ള പ്രഭാതസമയത്ത് പറിച്ചെടുക്കുന്നതും ഇതിന്റെ ഗുണനിലവാരം നിലനിർത്താൻ പ്രധാനമാണ്.
വെണ്ടയ്ക്കയുടെ വലിപ്പവും പുതുമയും നിലനിർത്തുന്നതിനായി ഒന്നിടവിട്ട ദിവസങ്ങളിലാണ് വിളവെടുപ്പ് നടത്തുന്നത്. തരംതിരിക്കുമ്പോൾ വലിയ വെണ്ടയ്ക്കകൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യും. ചെറിയതോ ഇടത്തരം വലിപ്പമുള്ളതോ ആയ വെണ്ടയ്ക്കയോടാണ് ഉപഭോക്താക്കൾക്ക് കൂടുതൽ താൽപ്പര്യം എന്നതിനാലാണിത്. ലഭ്യതയും ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും അനുസരിച്ച് വിലയിൽ വ്യത്യാസം വരാറുണ്ട്.
വെണ്ടച്ചെടി തുടർച്ചയായ ഘട്ടങ്ങളിലായാണ് കായ്കൾ ഉൽപ്പാദിപ്പിക്കുന്നത് എന്നതിനാൽ, ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുപ്പ് നടത്തേണ്ടതിന്റെ പ്രാധാന്യം അൽ-മോജി എടുത്തുപറഞ്ഞു. പാകമായ കായ്കൾ ചെടിയിൽ തന്നെ നിർത്തിയാൽ പുതിയവയുടെ വളർച്ച തടസ്സപ്പെടാനും ഗുണനിലവാരം കുറയാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു; ഇത് കായ്കളിൽ നാരുകൾ കൂടാനും മധുരം നഷ്ടപ്പെടാനും വിത്തുകൾ കട്ടിയാകാനും കാരണമാകുന്നു. കേടുപാടുകൾ സംഭവിച്ചതോ രൂപഭംഗിയില്ലാത്തതോ ആയവ നീക്കം ചെയ്ത ശേഷം, വിളവെടുത്ത കായ്കൾ ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും അകറ്റി തണുത്തതും തണലുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ശൈത്യകാലത്തും വേനൽക്കാലത്തും ഈ വിള കൃഷി ചെയ്യുന്നുണ്ടെങ്കിലും, വേനൽക്കാലത്താണ് ഏറ്റവും ഉയർന്ന ഉൽപ്പാദനവും മികച്ച ആവശ്യകതയും അനുഭവപ്പെടുന്നത്. ഓഗസ്റ്റ് ആദ്യം വരെ വിളവെടുപ്പ് തുടരും. മികച്ച വിളവെടുപ്പിന് ധാരാളം ജലസേചനവും പൊടിപടലങ്ങളിൽ നിന്നും മറ്റ് പാരിസ്ഥിതിക ഘടകങ്ങളിൽ നിന്നുമുള്ള കൃത്യമായ സംരക്ഷണവും ആവശ്യമാണ്.
വൈവിധ്യമാർന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട അൽ-അഹ്‌സ ഒയാസിസിൽ തണ്ണിമത്തൻ, തക്കാളി, വെള്ളരി, മുളക്, പയർവർഗ്ഗങ്ങൾ, ബ്ലാക്ക്‌ബെറി, അത്തിപ്പഴം, നാരങ്ങ തുടങ്ങി ഒട്ടനവധി പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."